ഹോര്‍മൂസ് ദ്വീപില്‍ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകര്‍ത്തതായി ഇറാന്‍

Update: 2026-03-22 14:16 GMT

തെഹ്‌റാന്‍: ഇറാന്റെ ഇന്ധന, ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ ആക്രമണം നടത്തുമെന്ന ഡോണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകര്‍ത്തതായി ഇറാന്‍. ഹോര്‍മൂസ് ദ്വീപില്‍വച്ചാണ് അമേരിക്കന്‍ യുദ്ധവിമാനം തകര്‍ത്തതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം തുടര്‍ന്നാല്‍ യുദ്ധതന്ത്രം മാറുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ഇറാന്‍. മൂന്നാഴ്ചകള്‍ എടുത്ത് ശത്രുക്കളുടെ വീഴ്ച മനസിലാക്കി തിരിച്ചടി നല്‍കിയെന്നാണ് ഇറാന്റെ അവകാശവാദം. എഫ് 35 വിമാനത്തെ ആക്രമിച്ചതും ഇസ്രായേലിന്റെ ആണവ ഗവേഷണ കേന്ദ്രം ആക്രമിച്ചതും കാട്ടി യുദ്ധത്തില്‍ മേല്‍ക്കൊയ്മ അവകാശപ്പെടുകയാണ് ഇറാന്‍. മൂന്നാഴ്ച ശത്രുവിന്റെ വീഴ്ചകള്‍ പഠിച്ച ശേഷമാണു പുതിയ നീക്കങ്ങള്‍ എന്നും ഇനി രീതികള്‍ മാറുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

'ഇറാന്റെ ഇന്ധന, ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍, ഈ മേഖലയിലെ അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആക്രമിക്കുമെന്ന് ഇറാന്റെ സൈനിക വക്താവ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന് അമേരിക്ക 48 മണിക്കൂര്‍ സമയം അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ ട്രംപിന് മറുപടി നല്‍കിയത്. ശത്രു രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് മാത്രമേ ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ തടസമുള്ളൂ എന്നാണ് ഇറാന്റെ വാദം.

ഹോര്‍മുസ് കടലിടുക്ക് തങ്ങളുടെ ശത്രുക്കള്‍ക്കും അവരുമായി ബന്ധമുള്ളവര്‍ക്കും ഒഴികെ മറ്റെല്ലാവര്‍ക്കും വേണ്ടി തുറന്നുകിടക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജന്‍സിയിലെ ഇറാന്‍ പ്രതിനിധി പ്രസ്താവനയിലൂടെ അറിയിച്ചു. ഇറാന്റെ വെല്ലുവിളിയും, ഹോര്‍മുസ് കടലിടുക്ക് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജം കേന്ദ്രങ്ങള്‍ ഇല്ലാതാക്കും എന്ന അമേരിക്കന്‍ ഭീഷണിയും ഒരുപോലെ മേഖലയെ ആശങ്കയിലാക്കുന്നു. ഇന്നലെ ആണവ കേന്ദ്രങ്ങള്‍ പരസ്പരം ആക്രമിച്ചത് ഗുരുതര സൂചനയാണ്. തങ്ങളുടെ ഊര്‍ജ സംവിധാനങ്ങളെ ആക്രമിച്ചാല്‍ മേഖല ആകെ ഇരുട്ടിലാകും എന്നാണ് ഇറാന്റെ മുന്നറിയിപ്പ്. പവര്‍ പ്ലാന്റ്‌റുകളുടെ മാപ്പ് സഹിതമാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ വെല്ലുവിളികള്‍ ഏറ്റു പിടിക്കുന്നത്.