തെഹ്റാനില്‍ ശക്തമായ ഭൂചലനം; ഒരുമരണം, ഏഴുപേര്‍ക്ക് പരിക്ക്

ഇന്ന് പുലര്‍ച്ചെ 12.48 ഓടെയാണ് ഭൂചലനമുണ്ടയാത്. തെഹ്റാനിന്റെ കിഴക്കന്‍ പ്രദേശമായ, 55 കിലോമീറ്റര്‍ അകലെയുള്ള ദമാവന്ദ് നഗരത്തിന് സമീപത്താണ് ഭൂചലനം അനുഭവപ്പെട്ടത്.

Update: 2020-05-08 05:21 GMT

തെഹ്റാന്‍: ഇറാന്റെ തലസ്ഥാനമായ തെഹ്റാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഭൂചലനത്തില്‍ ഒരാള്‍ മരണപ്പെട്ടതായും ഏഴുപേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ ആരോഗ്യമന്ത്രാലയ വക്താവ് കിയാനുഷ് ജഹാന്‍പൂര്‍ സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. ഇന്ന് പുലര്‍ച്ചെ 12.48 ഓടെയാണ് ഭൂചലനമുണ്ടയാത്. തെഹ്റാനിന്റെ കിഴക്കന്‍ പ്രദേശമായ, 55 കിലോമീറ്റര്‍ അകലെയുള്ള ദമാവന്ദ് നഗരത്തിന് സമീപത്താണ് ഭൂചലനം അനുഭവപ്പെട്ടത്.

പ്രദേശത്തെ ഏറ്റവും ഉയരംകൂടിയ പര്‍വതത്തിനടുത്താണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനമുണ്ടായതിനെത്തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും പുറത്തേക്ക് ഓടിയതായി എഎഫ്പി റിപോര്‍ട്ട് ചെയ്തു. തുടര്‍ചലനങ്ങളുണ്ടാവുമെന്ന് ഭയന്ന് വീടിനു പുറത്താണ് ആളുകള്‍ കഴിയുന്നത്. എല്ലാവരും ശാന്തരാവാനും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാനും ആരോഗ്യമന്ത്രാലയ വക്താവ് ട്വിറ്ററിലൂടെ നിര്‍ദേശിച്ചു. സമുദ്രനിരപ്പില്‍നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

ഇറാനിലെ ഏറ്റവും ഉയരമുള്ള പര്‍വതമായ 5,671 മീറ്റര്‍ (18,606 അടി) ഉയരമുള്ള അഗ്‌നിപര്‍വതമായ ഡമാവണ്ടിന്റെ തെക്കുഭാഗത്തായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഇടയ്ക്കിടെ ഇവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെടാറുണ്ടെന്നാണ് റിപോര്‍ട്ട്. ഫെബ്രുവരി 23 ന് പടിഞ്ഞാറന്‍ ഗ്രാമമായ ഹബാഷ് ഇ ഒല്യയിലുണ്ടായ 5.7 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തില്‍ അയല്‍രാജ്യമായ തുര്‍ക്കി അതിര്‍ത്തിയില്‍ ഒമ്പതുപേര്‍ മരണപ്പെട്ടിരുന്നു. 2017 നവംബറില്‍ ഇറാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കെര്‍മന്‍ഷയില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 620 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

Tags:    

Similar News