ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍; എണ്ണ കയറ്റുമതി തടയുമെന്ന് മുന്നറിയിപ്പ്

Update: 2026-03-03 03:17 GMT

തെഹ്റാന്‍: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിനിടെ, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ച് ഇറാന്‍. ഈ ജലപാതയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനേയും തകര്‍ക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്(ഐആര്‍ജിസി)കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ സീനിയര്‍ അഡൈ്വസറായ ബ്രിഗേഡിയര്‍ ജനറല്‍ സര്‍ദാര്‍ ഇബ്രാഹിം ജബാരി മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായി. യുഎസ് സഖ്യരാജ്യത്തിന്റെ അതെന നോവ എന്ന എണ്ണ ടാങ്കറിന് ആക്രമണത്തെ തുടര്‍ന്ന് തീപിടിച്ചു. യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും മേഖലയില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കരുതെന്ന് കപ്പലുകള്‍ക്ക് രണ്ട് ദിവസം മുമ്പേ തന്നെ ഐആര്‍ജിസി റേഡിയോ സന്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതോടെ പല പ്രമുഖ ഷിപ്പിങ് കമ്പനികളും ഹോര്‍മുസിലൂടെയുള്ള യാത്ര നിര്‍ത്തി.

ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കാന്‍ കപ്പലുകള്‍ക്ക് യുഎസ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നിരവധി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാതെ കാത്തിരിക്കുകയാണെന്ന് ട്രാക്കിങ് വെബ്സൈറ്റുകള്‍ വ്യക്തമാക്കുന്നു. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും സ്തംഭിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ചരക്കു നീക്കം പ്രതിസന്ധിയിലാകും. ആഗോള വിപണികളെ തന്നെ ബാധിക്കുകയും എണ്ണവില കുത്തനെ കൂടാന്‍ കാരണമാകുകയും ചെയ്യും.

ലോകത്തിലെ ആകെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള പാതയാണിത്. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഖത്തര്‍, ബഹ്റയ്ന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും പ്രധാനമായും ഈ വഴിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്, പ്രത്യേകിച്ച് ഏഷ്യന്‍ വിപണികളിലേക്ക് എത്തുന്നത്. കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ തീരുമാനം ആഗോള എണ്ണ വിതരണ ശൃംഖലയെ വന്‍തോതില്‍ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്.

ഇറാനും ഒമാനും ഇടയിലെ ഇടുങ്ങിയ ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഏറ്റവും ഇടുങ്ങിയ ഭാഗത്ത് വെറും 33 കിലോമീറ്റര്‍ മാത്രമാണ് വീതി. പ്രതിദിനം 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. കൂടാതെ ലോകത്തെ 20 ശതമാനം എല്‍എന്‍ജി വിതരണവും നടക്കുന്നത് ഇതുവഴിയാണ്.

യുദ്ധം ആരംഭിച്ചപ്പോള്‍ തന്നെ എണ്ണവില വര്‍ധിച്ചിരുന്നു. ഹോര്‍മുസ് അടക്കുന്നതോടെ വിലക്കയറ്റം രൂക്ഷമാകും. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവില രണ്ട് ദിവസമായി കുതിക്കുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനുപിന്നാലെ തിങ്കളാഴ്ച അസംസ്‌കൃത എണ്ണവിലയില്‍ പത്തുശതമാനം വിലവര്‍ധന രേഖപ്പെടുത്തിയിരുന്നു. യുദ്ധം തുടര്‍ന്നാല്‍ 110 ഡോളര്‍ വരെ വില ഉയരാമെന്നാണ് മുന്നറിയിപ്പ്. ആവശ്യമായതിന്റെ 90 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് വില വര്‍ധന വലിയ തിരിച്ചടിയാകും.

Tags: