പ്രാർഥനക്കിടെ മസ്ജിദിൽ ബോംബ് സ്ഫോടനം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു

ബുധനാഴ്ച വൈകുന്നേരത്തെ പ്രാർഥനക്കിടെയാണ് ആക്രമണം നടന്നത്. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കൊല്ലപ്പെട്ടവരിൽ മസ്ജിദിന്റെ ഇമാമും ഉൾപ്പെടുന്നു.

Update: 2022-08-17 18:51 GMT

കാബൂൾ: അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പള്ളിക്കുള്ളിൽ ബോംബാക്രമണം. സംഭവത്തിൽ 20 പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ കാബൂളിലെ കോട്ടാലെ ഖർഖാനക്ക് സമീപത്തെ മസ്ജിദിലാണ് ഉ​ഗ്ര സ്ഫോടനം ന‌ടന്നത്. സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും 40ലേറെപ്പേർക്ക് പരിക്കേറ്റതായും റിപോർട്ടുകളുണ്ട്.

സ്ഫോടന സ്ഥലത്തേക്ക് കൂടുതൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ എത്തിച്ചേരുമെന്ന് കാബൂൾ സുരക്ഷാ കമാൻഡ് വക്താവ് ഖാലെദ് സർദാൻ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരത്തെ പ്രാർഥനക്കിടെയാണ് ആക്രമണം നടന്നത്. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കൊല്ലപ്പെട്ടവരിൽ മസ്ജിദിന്റെ ഇമാമും ഉൾപ്പെടുന്നു.

സ്‌ഫോടനം നടന്ന സ്ഥലത്ത് ഇന്റലിജൻസ് സംഘവും അന്വേഷണം തുടരുകയാണ്. അതേസമയം, എത്രപേർ കൊല്ലപ്പെട്ടെന്നതിൽ ഔദ്യോ​ഗിക വിശദീകരണം നൽകി‌യിട്ടില്ല. ഈ മാസം 11ന് കാബൂളിലെ മദ്റസയിൽ നടന്ന ചാവേർ ആക്രമണത്തിൽ താലിബാൻ ഉന്നത നേതാവ് ഷെയ്ഖ് റഹീമുള്ള ഹഖാനി കൊല്ലപ്പെട്ടിരുന്നു.

മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. താലിബാൻ അധികാരത്തിലെത്തി ഒരു വർഷം പിന്നിടുമ്പോഴും അഫ്ഗാനിൽ ഐഎസ് ഖൊറേസാൻ ആക്രമണം അഴിച്ചുവിടുകയാണെന്ന് അഫ്​ഗാൻ നേരത്തേ ആരോപിച്ചിരുന്നു. 

Similar News