ഇസ്രായേലിനെതിരെ മാസങ്ങള്‍ പൊരുതാനുള്ള കരുതല്‍ ശേഖരമുണ്ട്: ഹമാസ്

Update: 2023-10-10 09:25 GMT
ഗസ: ഇസ്രായേലിനെതിരെ നീണ്ട പോരാട്ടത്തിന് തയ്യാറാണെന്ന് ഹമാസ്. 2014 ല്‍ 51 ദിവസം പൊരുതിയിരുന്നു. ഇപ്പോള്‍ മാസങ്ങള്‍ പൊരുതാനുള്ള കരുതല്‍ ശേഖരമുണ്ട്. അമേരിക്കയില്‍ തടവിലാക്കപ്പെട്ട ഫലസ്തീനികളെ വിട്ടയക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. യുദ്ധത്തില്‍ ഞങ്ങള്‍ക്കൊപ്പം ചേരാന്‍ സുഹൃത്തുക്കള്‍ തയ്യാറാണ്. ഗസ തകര്‍ത്താല്‍ നരകത്തിന്റെ വാതിലുകള്‍ ഇസ്രായേല്‍ തുറക്കേണ്ടി വരുവെന്നും ഹമാസ് പറയുന്നു. ചുരുക്കം പേര്‍ക്ക് മാത്രമാണ് ആക്രമണ പദ്ധതിയെ കുറിച്ച് അറിവുണ്ടായിരുന്നതെന്നും ശത്രു അവധി ആഘോഷിച്ച കൃത്യ സമയത്ത് ആക്രമിക്കാനായെന്നും ഹമാസ് കൂട്ടിച്ചേര്‍ത്തു.


ഇസ്രായേല്‍ - ഫലസ്തീന്‍ സംഘര്‍ഷം രക്തരൂക്ഷിതമായി തുടരുകയാണ്. സംഘര്‍ത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1600 കടന്നു. 900 ഇസ്രായേലികള്‍ക്കും 700 ഗസ നിവാസികള്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. ഗസയില്‍ രാത്രി മുഴുവന്‍ വ്യോമാക്രമണം നടന്നു. ഇതുവരെ ഹമാസിന്റെ 1290 കേന്ദ്രങ്ങളില്‍ ബോംബ് ഇട്ടതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. 30 ലെറെ ഇസ്രയേല്‍ പൗരന്മാര്‍ ബന്ദികളാണെന്നും ഇസ്രായേല്‍ സ്ഥിരീകരിച്ചു. ലെബനന്‍ അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറ് ഇസ്രയേലികള്‍ക്ക് പരിക്കേറ്റതായുമാണ് വിവരം.

ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നാല്‍ ഇപ്പോള്‍ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഹമാസ് ആക്രമികള്‍ ഇപ്പോഴും ഇസ്രായേലില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷന്‍ അഭിസംബോധനയില്‍ സമ്മതിച്ചു. ഇപ്പോള്‍ ഗസയില്‍ നടത്തിയ വ്യോമാക്രണങ്ങള്‍ തുടക്കം മാത്രമാണെന്നും നെതന്വാഹു ആവര്‍ത്തിച്ചു.





Tags: