ബന്ദിയാക്കിയ സ്ത്രീയേയും രണ്ടു കുട്ടികളെയും ഹമാസ് മോചിപ്പിച്ചു

Update: 2023-10-12 04:45 GMT
ഗസ്സ സിറ്റി: ബന്ദിയാക്കിയ സ്ത്രീയേയും രണ്ടു കുട്ടികളെയും മോചിപ്പിക്കുന്ന വീഡിയോ ഹമാസിന്റെ ഖസ്സാം ബ്രിഗേഡ് പുറത്തുവിട്ടു. ഇന്നലെ രാത്രി അല്‍ ജസീറ ടെലിവിഷന്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു.

ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും ഹമാസ് അംഗങ്ങളെന്ന് കരുതുന്നവര്‍ ഇസ്രായേല്‍ - ഗസ്സ അതിര്‍ത്തിയിലെ തുറസ്സായ സ്ഥലത്ത് എത്തിച്ച് തിരികെ നടന്നുപോകുന്നതാണ് ദൃശ്യത്തിലുള്ളത്. എന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.''ഒരു ഇസ്രായേലി കുടിയേറ്റക്കാരിയേയും അവളുടെ രണ്ട് മക്കളെയും ഏറ്റുമുട്ടലിനിടെ തടവിലാക്കിയ ശേഷം വിട്ടയച്ചു -എന്ന് ഖസ്സാം ബ്രിഗേഡ് പ്രസ്താവന പുറത്തിറക്കിയതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വീഡിയോയെ കുറിച്ച് ഇസ്രായേല്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്ന ഗസ്സയില്‍ മരണം 1200 കടന്നതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5600ഓളം പേര്‍ക്കാണ് പരിക്കേറ്റത്. മരിച്ചവരിലും പരിക്കേറ്റവരിലും കൂടുതലും കുട്ടികളും സ്ത്രീകളും വയോധികരുമാണെന്ന് ഗസ്സ ഡെപ്യൂട്ടി ആരോഗ്യമന്ത്രി യൂസുഫ് അബു അല്‍-റീഷ് പറഞ്ഞു. ഗസ്സയിലേക്ക് വെള്ളവും ഇന്ധനവും വൈദ്യുതിയും ഉള്‍പ്പെടെ തടഞ്ഞുകൊണ്ടുള്ള സമ്പൂര്‍ണ ഉപരോധമാണ് ഇസ്രായേല്‍ പ്രഖ്യാപിച്ചത്. ആശുപത്രികളുടെ നിലത്ത് ഉള്‍പ്പെടെ കിടത്തിയാണ് പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നത്. നവജാത ശിശുക്കളും ഡയാലിസിസ് രോഗികളും ഉള്‍പ്പെടെ കനത്ത പ്രതിസന്ധി നേരിടും.







Tags:    

Similar News