ഉക്രെയ്‌നില്‍ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു; അക്രമിയെ വധിച്ചു

Update: 2026-04-18 18:05 GMT

ക്വീവ്: ഉക്രെയ്‌നില്‍ ശനിയാഴ്ചയുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജനവാസ മേഖലയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകളെ ബന്ദികളാക്കിയ തോക്കുധാരിയെ, പിടികൂടാനുള്ള ശ്രമത്തിനിടെ സുരക്ഷാസേന വെടിവെച്ചുകൊന്നു. ആക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചതായും പരിക്കേറ്റ പത്തുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉക്രെയ്‌നില്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി അറിയിച്ചു.

സിവിലിയന്മാര്‍ക്ക് നേരെ വെടിയുതിര്‍ത്ത അക്രമിയെ വധിച്ചതായും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സെലെന്‍സ്‌കി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.സൂപ്പര്‍മാര്‍ക്കറ്റില്‍ ബന്ദികളാക്കപ്പെട്ട നാലുപേരെ സുരക്ഷിതമായി മോചിപ്പിച്ചതായി പ്രസിഡന്റ് അറിയിച്ചു. നഗരത്തിന്റെ തെക്കന്‍ മേഖലയിലുള്ള ഹോളോസിവ്സ്‌കി ജില്ലയിലാണ് സംഭവം. വിവരമറിഞ്ഞ ഉടന്‍തന്നെ പ്രത്യേക സുരക്ഷാസേന സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചിരുന്നു. ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.