നെതര്‍ലന്‍ഡ്‌സിലെ സൗദി എംബസിക്കു നേരേ സായുധാക്രമണം

20 തവണ വെടിവയ്പ്പ് നടന്നതായാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ആളപായമോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല.

Update: 2020-11-13 01:15 GMT

ഹേഗ്: നെതര്‍ലന്‍ഡിലെ ഹേഗിലുള്ള സൗദി എംബസിക്ക് നേരേ സായുധാക്രമണം. ഹേഗിലെ കോന്നിങ്ങിനെഗ്രാച്ചില്‍ സ്ഥിതിചെയ്യുന്ന എംബസി കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്. 20 തവണ വെടിവയ്പ്പ് നടന്നതായാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ആളപായമോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല.

വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് സൗദി എംബസിയില്‍ വെടിവയ്പ്പ് നടന്നതെന്ന് ഹേഗ് പോലിസ് ട്വീറ്റില്‍ പറഞ്ഞു. കെട്ടിടത്തിന് നേരെ 20 ഓളം തവണ വെടിയുതിര്‍ത്തതായും പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. വെടിവയ്പില്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തെത്തുടര്‍ന്ന് എംബസിയുടെ സുരക്ഷ ചുമതല ഡച്ച് സുരക്ഷാസേന ഏറ്റടുത്തു.

നെതര്‍ലന്‍ഡിലെ സൗദി എംബസി ആക്രമണത്തെ ''ഭീരുത്വം'' എന്ന് സൗദി വിശേഷിപ്പിച്ചതായും അപലപിച്ചതായും രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഒരുദിവസം മുമ്പ് സൗദി അറേബ്യയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ടാണോ വെടിവയ്പ്പ് നടന്നതെന്ന് വ്യക്തമല്ലെന്നാണ് റിപോര്‍ട്ടുകള്‍.

Tags: