ഗസ സമാധാന പദ്ധതി; ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല; വിദേശകാര്യസഹമന്ത്രി ഇന്ത്യയെ പ്രതിനിധീകരിക്കും

Update: 2025-10-12 14:10 GMT

ന്യൂഡല്‍ഹി: ഈജിപ്തിലെ ഷാംഅല്‍ഷെയ്ക്കില്‍ നടക്കുന്ന അന്താരാഷ്ട്ര ഗസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസ് തുടങ്ങിയവരെ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ക്ഷണിച്ചിരുന്നു. ട്രംപിന്റെ നേതൃത്വത്തില്‍ നാളെ നടക്കുന്ന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

ഗസ സമാധാന നീക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിക്ക് ഇരുപതിലധികം രാജ്യങ്ങള്‍ക്കാണ് ക്ഷണം ഉള്ളത്. ഗസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മിഡില്‍ ഈസ്റ്റില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തിങ്കളാഴ്ച ഈജിപ്തില്‍ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ ഇരുപതോളം ലോക നേതാക്കള്‍ നാളെ ഈജിപ്തില്‍ നടക്കുന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മറും ഈജിപ്തില്‍ എത്തുമെന്ന് സ്ഥിരീകരിച്ചു. ഈജിപ്തിലേക്ക് പോകുന്നതിനുമുമ്പ് ട്രംപ് ഇസ്രായേല്‍ സന്ദര്‍ശിക്കും. നാളെ രാവിലെ ഹമാസ് ബന്ദികളെ മോചിപ്പിച്ചു തുടങ്ങും. മാനുഷിക സഹായവുമായി നൂറുകണക്കിന് ട്രക്കുകള്‍ ഇന്ന് ഗസയില്‍ പ്രവേശിക്കും. ബന്ദി കൈമാറ്റം തുടങ്ങുന്നത് ഇന്ന് വൈകിട്ടോടെ തീരുമാനമാകും.




Tags: