ജനുവരിയില്‍ കൊവിഡ് പ്രതിരോധവാക്‌സിന്‍ വിതരണത്തിനൊരുങ്ങി ഫ്രാന്‍സ്

കൊവിഡ് വാക്‌സിന്‍ 95 ശതമാനംവരെ ഫലപ്രദമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. അമേരിക്കന്‍ ബയോടെക് സ്ഥാപനമായ മോഡേണ, അമേരിക്കന്‍ കമ്പനിയായ ഫൈസര്‍, ജര്‍മന്‍ കമ്പനിയായ ബയോടെക്ക് എന്നിവയാണ് കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന് കഴിഞ്ഞദിവസങ്ങളില്‍ പ്രഖ്യാപിച്ചത്.

Update: 2020-11-18 03:01 GMT

പാരീസ്: ജനുവരിയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം രാജ്യവ്യാപകമായി തുടങ്ങാന്‍ പദ്ധതി ലക്ഷ്യമിട്ട് ഫ്രാന്‍സ്. ജനുവരിയോടെ അന്തിമ അനുമതികള്‍ നേടി വാക്‌സിന്‍ ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ് ഫ്രാന്‍സ് മുന്നൊരുക്കങ്ങള്‍ നടത്തുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കൊവിഡ് വാക്‌സിന്‍ 95 ശതമാനംവരെ ഫലപ്രദമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെട്ടത് കഴിഞ്ഞ ദിവസമാണ്.

അമേരിക്കന്‍ ബയോടെക് സ്ഥാപനമായ മോഡേണ, അമേരിക്കന്‍ കമ്പനിയായ ഫൈസര്‍, ജര്‍മന്‍ കമ്പനിയായ ബയോടെക്ക് എന്നിവയാണ് കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന് കഴിഞ്ഞദിവസങ്ങളില്‍ പ്രഖ്യാപിച്ചത്. 30,000 പേരില്‍ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് വാക്‌സിന്‍ ഫലപ്രദമാണെന്ന വിലയിരുത്തലില്‍ കമ്പനികളെത്തിയത്.

വര്‍ധിച്ചുവരുന്ന വൈറസ് വ്യാപനം തടയുന്നതിന് വാക്‌സിന്‍ ഫലപ്രദമാവുമെന്ന പ്രതീക്ഷയിലാണ് ഫ്രാന്‍സും ലോകവും. ലോകാരോഗ്യസംഘടനയുടെ അനുമതി ലഭിച്ചാലുടന്‍ വാക്‌സിനേഷന്‍ ക്യാംപയിന്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വക്താവ് ഗബ്രിയേല്‍ അറ്റാല്‍ ഫ്രാന്‍സ് പറഞ്ഞു. അതേസമയം, പ്രതിരോധ വാക്‌സിന്‍ സംബന്ധിച്ച് ഫ്രാന്‍സില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.

സപ്തംബറില്‍ പ്രസിദ്ധീകരിച്ച അഭിപ്രായ സര്‍വേയില്‍ 59 ശതമാനം ഫ്രഞ്ച് ആളുകള്‍ മാത്രമാണ് പ്രതിരോധ കുത്തിവയ്പ്പ് നടത്താന്‍ തയ്യാറാവുന്നത്. ഇത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അമേരിക്കയിലെ നാല് സംസ്ഥാനങ്ങള്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രാന്‍സും വാക്‌സിന്‍ വിതരണത്തിന് തയ്യാറെടുക്കുന്നത്.

Tags: