സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ കപ്പല്‍ എവര്‍ ഗിവണിന് മോചനം

മാര്‍ച്ചിലാണ് സൂയസ് കനാലില്‍ കൂറ്റന്‍ കപ്പല്‍ കുറുകെ കുടുങ്ങിയത്. കപ്പല്‍ കുടുങ്ങിയതോടെ കനാല്‍ വഴിയുള്ള ചരക്ക് നീക്കം പൂര്‍ണമായി നിലച്ചു.

Update: 2021-07-07 15:20 GMT

കെയ്‌റോ: സൂയസ് കനാലില്‍ കുടുങ്ങി ഏഴ് ദിവസത്തോളം കനാലിലെ ഗതാഗതം താറുമാറാക്കിയ എവര്‍ ഗിവണ്‍ കണ്ടെയ്‌നര്‍ കപ്പല്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം വിട്ടു നല്‍കി. നഷ്ടപരിഹാരത്തെ സംബന്ധിച്ച് മൂന്ന് മാസം നീണ്ടുനിന്ന വിലപേശലിനൊടുവിലാണ് കനാല്‍ അതോറിറ്റിയും കപ്പലിന്റെ ഉടമസ്ഥരായ ജപ്പാന്‍ കമ്പനിയും കരാര്‍ അംഗീകരിച്ച് കപ്പലിനെ മോചിപ്പിച്ചത്. ഇസ്‌മൈലിയയില്‍ നടന്ന ചടങ്ങിലാണ് കരാര്‍ ഒപ്പിട്ടത്. തുടര്‍ന്ന് കപ്പല്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് യാത്ര തിരിച്ചു.

മാര്‍ച്ചിലാണ് സൂയസ് കനാലില്‍ കൂറ്റന്‍ കപ്പല്‍ കുറുകെ കുടുങ്ങിയത്. കപ്പല്‍ കുടുങ്ങിയതോടെ കനാല്‍ വഴിയുള്ള ചരക്ക് നീക്കം പൂര്‍ണമായി നിലച്ചു. നൂറുകണക്കിന് കപ്പലുകളാണ് സംഭവത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിയത്. ചരക്കുനീക്കം നിലച്ചതോടെ മറ്റ് പ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഏഴ് ദിവസത്തിന് ശേഷമാണ് കപ്പല്‍ നീക്കിയത്. തുടര്‍ന്ന് 100 കോടി ഡോളര്‍ നഷ്ടപരിഹാരം കനാല്‍ അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നഷ്ടപരിഹാരം സംബന്ധിച്ച തര്‍ക്കം നീണ്ടതോടെ കപ്പലിന്റെ മോചനം മൂന്ന് മാസം നീണ്ടു.