ഇലോണ്‍ മസ്‌കിന്റെ ആസ്തി കുത്തനെ വര്‍ധിച്ചു; ഒറ്റ ദിവസംകൊണ്ട് വര്‍ധിച്ചത് 85,200 കോടി ഡോളര്‍

Update: 2026-02-05 10:14 GMT

ലണ്ടന്‍: ടെക്ക് ലോകത്ത് പുതിയ ചരിത്രം സൃഷ്ടിച്ച് ഇലോണ്‍ മസ്‌ക്. ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് തന്റെ ആസ്തി കുത്തനെ വര്‍ധിപ്പിച്ചു. ചരിത്രത്തില്‍ ഇതുവരെ ഒരു ശതകോടീശ്വരനും സ്വന്തമാക്കാന്‍ കഴിയാത്ത അത്രയും ആസ്തിയാണ് നിലവില്‍ മസ്‌കിനുള്ളത്. ലോകത്ത് ആദ്യമായാണ് ഒരാളുടെ ആകെ ആസ്തി 85,200 കോടി ഡോളര്‍ പിന്നിടുന്നത്.

500,00 കോടി ഡോളറിന്റെ (45 ലക്ഷം കോടി രൂപ) ആസ്തിയില്‍ നിന്ന് ഒറ്റ ദിവസംകൊണ്ട് 85,200 കോടി ഡോളര്‍ (76 ലക്ഷം കോടി രൂപ) ആസ്തിയിലേക്കെത്തിയതായി ആഗോള മാധ്യമമായ ഫോര്‍ബ്സ് റിപോര്‍ട്ട് ചെയ്തു. ഇലോണ്‍ മസ്‌ക്കിന്റെ രണ്ട് സുപ്രധാന കമ്പനികള്‍ ലയിച്ചതായി അദ്ദേഹം ഔദ്യോഗികമായി അറിയിച്ചിരുന്നു. ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിലേക്ക്, എക്സ് എഐയെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ലയിപ്പിച്ചതിനുശേഷമാണ് ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായത്.

'മനുഷ്യവംശത്തെ പുരോഗതിയുടെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള ആദ്യ പടിയാണ് ഈ കമ്പനികളുടെ ലയനം' എന്ന് ഇലോണ്‍ മസ്‌ക് അഭിപ്രായപ്പെട്ടിരുന്നു. ഇരു സ്ഥാപനങ്ങളുടെയും ലയനത്തോടെ കമ്പനിയുടെ മൊത്തത്തിലുള്ള മൂല്യം 1.25 ട്രില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നുവെന്നും ഇത് ആസ്തിയില്‍ ഏകദേശം 84 ബില്യണ്‍ യുഎസ് ഡോളറിന്റെ വര്‍ധനവിന് കാരണമായെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.



ലയനത്തിന് മുമ്പ്, 800 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള സ്പേസ് എക്സില്‍ മസ്‌കിന് ഏകദേശം 42 ശതമാനം ഓഹരികളുണ്ടായിരുന്നു. 250 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനത്തില്‍ എലോണ്‍ മസ്‌കിന്റെ ഓഹരി 49 ശതമാനമായിരുന്നു. ഇതു കൂടാതെ ടെസ്ലയില്‍ ഇലോണ്‍ മസ്‌കിന് ഏകദേശം 12 ശതമാനം ഓഹരികളുണ്ട്. അതിന്റെ മൂല്യം ഏകദേശം 178 ബില്യണ്‍ യുഎസ് ഡോളറാണ്.



ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ധനികനായ വ്യക്തി ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജാണ്. ഇദ്ദേഹത്തിന്റെ ആസ്തിയേക്കാള്‍ 578 ബില്യണ്‍ ഡോളറിനു (ഏകദേശം 47.97 ലക്ഷം കോടി രൂപ) മുന്‍പിലാണ് ഇപ്പോള്‍ ഇലോണ്‍ മസ്‌കിന്റെ ആസ്തി. ലാറി പേജിന്റെ ആസ്തി ഏകദേശം 281 ബില്യണ്‍ ഡോളറായി (ഏകദേശം 23,500 കോടി രൂപ) കണക്കാക്കപ്പെടുന്നു.