ഇറാനിലെ സാമ്പത്തിക പ്രക്ഷോഭം; 35 മരണം, 1200 പേര്‍ തടങ്കലില്‍

Update: 2026-01-06 12:23 GMT

ദുബായ്: ഇറാനില്‍ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. പ്രക്ഷോഭം അവസാനിക്കാനുള്ള യാതൊരു സാധ്യതയും കാണുന്നില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.പ്രതിഷേധിച്ച 1200 ലേറെ പേരെ തടവിലാക്കിയിട്ടുണ്ടെന്ന് അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ ന്യൂസ് ഏജന്‍സി അറിയിച്ചു. ഒരാഴ്ചയിലേറെയായി രാജ്യത്ത് പ്രക്ഷോഭം തുടരുകയാണ്.

നാല് കുട്ടികളും ഇറാന്റെ രണ്ട് സുരക്ഷാ സേനാംഗങ്ങളും 29 പ്രക്ഷോഭകരും കൊല്ലപ്പെട്ടതായും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനിലെ 31 പ്രവിശ്യകളില്‍ 27ലുമായി 250 ഇടങ്ങളില്‍ പ്രക്ഷോഭം അരങ്ങേറുകയാണ്. ഇറാനിലെ മുന്‍കാല പ്രക്ഷോഭകര്‍ തന്നെയാണ് ഇക്കുറിയും രംഗത്തുള്ളത്. പ്രക്ഷോഭകരെ നേരിടാനായി 250 പോലിസ് ഉദ്യോഗസ്ഥരും ബാസിജ് സേനയിലെ 45 ഗര്‍ഡുകളും രംഗത്തുണ്ടെന്ന് സര്‍ക്കാര്‍ പങ്കാളിത്തമുള്ള ന്യൂസ് ഏജന്‍സിയായ ഫാര്‍സ് ന്യൂസ് ഏജന്‍സി പറയുന്നു.മരണസംഖ്യ ഉയര്‍ന്ന് കൊണ്ടിരുന്നാല്‍ അമേരിക്കന്‍ ഇടപെടലുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈന്യത്തിന് നേരെ ആക്രമണമുണ്ടാകുമെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്‍രെ ദീര്‍ഘകാല സുഹൃത്തായ വെനിസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്ക ശനിയാഴ്ച പിടികൂടിയതോടെ ഈ പരാമര്‍ശങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൈവന്നിട്ടുണ്ട്. 2022ന് ശേഷം രാജ്യത്ത് അരങ്ങേറുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്.