വാഷിങ്ടൺ ആക്രമണം; ജനാധിപത്യത്തെ അട്ടിമറിക്കാന്‍ അനുവദിക്കില്ല: മോദി

സംഘര്‍ഷത്തില്‍ മരണപ്പെട്ടവരുടെ എണ്ണം നാലായി. നേരത്തെ വെടിയേറ്റ് ഒരു സ്ത്രീ മരണപ്പെട്ടതിനു പിന്നാലെ മൂന്ന് പേര്‍ കൂടി ആശുപത്രിയില്‍ വെച്ച് മരിച്ചു

Update: 2021-01-07 08:22 GMT

ന്യൂഡൽഹി: ബുധനാഴ്ച വാഷിങ്ടണിലെ ക്യാപിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. വാഷിംഗ്ടണിലുണ്ടായ അക്രമ സംഭവങ്ങളുടെ വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചു. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാവില്ല, ചിട്ടയോടും സമാധാനപരമായും അധികാര കൈമാറ്റം നടത്തണമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

വാഷിങ്ടണിൽ നടന്ന ട്രംപ് അനുകൂലികളുടെ റാലി അക്രമാസക്തമാവുകയായിരുന്നു. ക്യാപിറ്റോള്‍ ഹാളിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ പോലിസുമായി ഏറ്റുമുട്ടി. ഇതുവരെ നാല് മരണമാണ് സംഭവത്തിൽ സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ട്രംപിനോട് ആവശ്യപ്പെട്ടു.

അക്രമത്തില്‍ ട്രംപിനെതിരേ ലോക വ്യാപക പ്രതിഷേധം ശക്തമാകുകയാണ്. ട്രംപിന്‍റെ ഫേസ്ബുക്, ട്വിറ്റര്‍ അകൗണ്ടുകള്‍ മരവിപ്പിച്ചു. ഈ സാഹചര്യത്തിലാണ്, അക്രമ സംഭവങ്ങളെ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത് വന്നിരിക്കുന്നത്.

ഇതിനിടെ സംഘര്‍ഷത്തില്‍ മരണപ്പെട്ടവരുടെ എണ്ണം നാലായി. നേരത്തെ വെടിയേറ്റ് ഒരു സ്ത്രീ മരണപ്പെട്ടതിനു പിന്നാലെ മൂന്ന് പേര്‍ കൂടി ആശുപത്രിയില്‍ വെച്ച് മരിച്ചു. വാഷിംഗ്ടണ്‍ പോലിസാണ് ഇക്കാര്യമറിയിച്ചത്. നിലവില്‍ 52 പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കര്‍ഫ്യൂ നിയമം ലംഘിച്ചു എന്നാരോപിച്ചാണ് 47 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ നാലു പേര്‍ ലൈസന്‍സില്ലാതെ തോക്കുകള്‍ കൈവശം വെച്ചിരുന്നെന്ന് പോലീസ് പറയുന്നു.