പാകിസ്താനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം: മരണം 65 ആയി; ഗതാഗതം പുനസ്ഥാപിച്ചു

Update: 2021-06-09 03:08 GMT

ഇസ്‌ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ പാളം തെറ്റിയ ട്രെയിനിലേക്ക് മറ്റൊരു ട്രെയിന്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. 100 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. അപ്പര്‍ സിന്ധില്‍ റേതിധാര്‍കി സ്റ്റേഷനുകള്‍ക്കിടയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ദുരന്തം. ആദ്യം 30 പേരുടെ മരണമാണ് റിപോര്‍ട്ട് ചെയ്തത്. തിരച്ചിലില്‍ എന്‍ജിന്റെ അടിയില്‍നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. അവസാനം കണ്ടെടുത്ത മൃതദേഹങ്ങളില്‍ 12 ഓളം പേര്‍ വിവാഹസല്‍ക്കാരവുമായി ബന്ധപ്പെട്ട് യാത്ര ചെയ്തവരാണെന്ന് ഘോട്കി എസ്എസ്പി ഉമര്‍ തുഫയില്‍ പറഞ്ഞു.

കറാച്ചിയില്‍നിന്ന് സര്‍ഗോധയിലേക്കു വന്ന മില്ലത്ത് എക്‌സ്പ്രസ് പാളംതെറ്റി മറ്റൊരു ട്രാക്കിലേക്ക് വീണപ്പോള്‍ ആ പാളത്തിലൂടെ റാവല്‍പിണ്ടിയില്‍നിന്ന് കറാച്ചിയിലേക്കു പോവുകയായിരുന്നു സര്‍ സയിദ് എക്‌സ്പ്രസിലിടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായും അപകടത്തില്‍പ്പെട്ട 17 കോച്ചുകളും ട്രെയിനിന്റെ എന്‍ജിനും നീക്കം ചെയ്ത് റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചതായും ഡിവിഷനല്‍ സൂപ്രണ്ട് അറിയിച്ചു.

ട്രാക്കിന്റെ വെല്‍ഡിങ് ജോയിന്റ് തകര്‍ന്നതിനെ തുടര്‍ന്നാണ് ട്രെയിന്‍ അപകടമുണ്ടായതെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. മുകളിലെ ട്രാക്കിന്റെ വലതുവശത്തെ വെല്‍ഡിങ് ജോയിന്റ് തകര്‍ന്നത് മില്ലത്ത് എക്‌സ്പ്രസിന്റെ 12 കോച്ചുകള്‍ അടുത്തുള്ള ട്രാക്കിലേക്ക് പാളം തെറ്റാന്‍ കാരണമായി. അപകടത്തെത്തുടര്‍ന്ന് കറാച്ചിയില്‍നിന്നുള്ള സയ്യിദ് എക്‌സ്പ്രസിന്റെയും നാല് കോച്ചുകളുടെയും എന്‍ജിന്‍ പാളം തെറ്റി. രണ്ട് ട്രെയിനുകളുടെയും ബ്ലാക്ക് ബോക്‌സുകളില്‍നിന്ന് ഡാറ്റ വീണ്ടെടുക്കുന്ന തിരക്കിലാണ് വിദഗ്ധര്‍.

Tags: