മനുഷ്യരിലെ കൊറോണ വാക്‌സിന്‍ പരീക്ഷണം; ആദ്യഘട്ടം വിജയകരമെന്ന് ചൈന

18 നും 20 നും ഇടയില്‍ പ്രായമുള്ള 108 പേരില്‍ ആഡ് 5-എന്‍കോവ് വാക്‌സിന്‍ പരീക്ഷിച്ചു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗപ്രതിരോധശേഷി വര്‍ധിച്ചതായി അന്താരാഷ്ട്രതലത്തിലെ പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ 'ദി ലാന്‍സെറ്റ്' ലേഖനത്തില്‍ അവകാശപ്പെടുന്നു.

Update: 2020-05-23 05:44 GMT

ബെയ്ജിങ്: കൊറോണ വൈറസിനെതിരേയുള്ള വാക്സിന്റെ മനുഷ്യരില്‍ നടത്തിയ ആദ്യപരീക്ഷണത്തില്‍ പ്രത്യാശ നല്‍കുന്ന ഫലമെന്ന് ചൈനീസ് ഗവേഷകര്‍. പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമെന്നാണ് ചൈയുടെ അവകാശവാദം. യുഎസ് മരുന്നുനിര്‍മാതാക്കളായ മോഡേണയുടെ കൊവിഡ് -19 വാക്സിനേഷന്റെ ആദ്യഘട്ടപരീക്ഷണം മികച്ച ഫലങ്ങള്‍ കാണിച്ചുവെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ചൈനയും മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

18 നും 20 നും ഇടയില്‍ പ്രായമുള്ള 108 പേരില്‍ ആഡ് 5-എന്‍കോവ് വാക്‌സിന്‍ പരീക്ഷിച്ചു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗപ്രതിരോധശേഷി വര്‍ധിച്ചതായി അന്താരാഷ്ട്രതലത്തിലെ പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ 'ദി ലാന്‍സെറ്റ്' ലേഖനത്തില്‍ അവകാശപ്പെടുന്നു. ന്യൂയോര്‍ക്ക് ടൈംസാണ് ഇതുസംബന്ധിച്ച റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ചൈനയിലെ ജിയാങ്‌സു പ്രോവിന്‍ഷ്യല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ പ്രഫസര്‍ ഫെങ്ചായ് ഷുവിന്റെ നേതൃത്വത്തിലായിരുന്നു പഠനം.

വാക്‌സിന്‍ എടുത്തവരില്‍ സാര്‍സ് കോവ്-2 വൈറസിനെതിരായ ആന്റി ബോഡി സൃഷ്ടിക്കപ്പെട്ടു. പുതുതായി നിര്‍മിക്കപ്പെടുന്ന കൊറോണ വൈറസ് പ്രോട്ടീനാണ് വൈറസിനെ നശിപ്പിക്കുന്നത്. ഇവരില്‍ 28 ദിവസത്തിനുള്ളിലാണ് ആശാവഹമായ ഫലം കണ്ടതെന്നും ലേഖനത്തില്‍ പറയുന്നു. പരീക്ഷണം പൂര്‍ണവിജയമെന്നു പറയാന്‍ ഇനിയും സമയം ആവശ്യമാണ്. പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുമോ എന്നത് സംബന്ധിച്ച് കൂടുതല്‍ ഗവേഷണം വേണം. ആറുമാസത്തിനുള്ളില്‍ അന്തിമഫലം ലഭിക്കുമെന്നും പരീക്ഷണത്തിനു നേതൃത്വം നല്‍കിയവര്‍ പറയുന്നു. 

Tags:    

Similar News