കൊറോണ ഭീതി; 54,000 തടവുകാരെ ഇറാന്‍ താല്‍ക്കാലികമായി വിട്ടയച്ചു

ജയിലിലുകളില്‍ പരിശോധന നടത്തിയ ശേഷം കൊറോണയില്ലെന്ന് കണ്ടെത്തുന്ന തടവുകാര്‍ക്ക് ജാമ്യം അനുവദിക്കുകയാണ് ചെയ്യുന്നതെന്ന് ജുഡീഷ്യറി വക്താവ് ഗോലാംഹുസൈന്‍ ഇസ്മാഈലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ തടവിനു ശിക്ഷിച്ചവരെ പുറത്തുവിടില്ല.

Update: 2020-03-04 03:55 GMT

തെഹ്‌റാന്‍: കൊറോണ വൈറസ് (കോവിഡ് 19) പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തടവുകാരെ ഇറാന്‍ ജയിലില്‍നിന്ന് താല്‍ക്കാലികമായി മോചിപ്പിക്കുന്നു. വൈറസ് പടരുമെന്ന ഭീതിയില്‍ 54,000 തടവുകാരെയാണ് താല്‍ക്കാലികമായി ഇറാന്‍ വിട്ടയച്ചിരിക്കുന്നത്. ജയിലിലുകളില്‍ പരിശോധന നടത്തിയ ശേഷം കൊറോണയില്ലെന്ന് കണ്ടെത്തുന്ന തടവുകാര്‍ക്ക് ജാമ്യം അനുവദിക്കുകയാണ് ചെയ്യുന്നതെന്ന് ജുഡീഷ്യറി വക്താവ് ഗോലാംഹുസൈന്‍ ഇസ്മാഈലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ തടവിനു ശിക്ഷിച്ചവരെ പുറത്തുവിടില്ല.

ജയിലില്‍ കഴിയുന്ന ബ്രിട്ടീഷ്-ഇറാനിയന്‍ ജീവകാരുണ്യപ്രവര്‍ത്തക നസാനിന്‍ സഗാരി-റാറ്റ്ക്ലിഫിനെ ഉടന്‍ മോചിപ്പിക്കുമെന്ന് ബ്രിട്ടീഷ് എംപി പറഞ്ഞു. ചാരവൃത്തി ആരോപിച്ചാണ് ഇവരെ 2016 ല്‍ അഞ്ചുവര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചത്. കൊറോണ വൈറസ് ബാധിച്ച് ഇറാനില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 77 പേരാണ് മരിച്ചത്. ഇതുവരെ 2,336 പേര്‍ക്ക് രോഗം ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരില്‍ പലര്‍ക്കും കൊറോണ പിടിപെട്ടു.

എറ്റവും ഒടുവില്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് മേധാവി പിര്‍ഹുസൈന്‍ കോലിവാന്ദിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാന്‍ പാര്‍ലമെന്റിലെ 290 പേര്‍ക്ക് കൊറോണ ഇതിനകം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ ഉപദേശകന്‍ മുഹമ്മദ് മിര്‍ മുഹമ്മദ് അലി (71) കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇറാന്‍ എക്‌സ്‌പെഡന്‍സി കൗണ്‍സിലംഗമാണ് മുഹമ്മദ് മിര്‍ മുഹമ്മദലി. 

Tags: