ഗിനിയയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം; നൂറോളം പേര്‍ കൊല്ലപ്പെട്ടു

Update: 2024-12-02 07:24 GMT

കൊണാക്രി: ഗിനിയയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ നൂറ് കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. ഔദ്യോഗികമായി കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും മരണസംഖ്യ ഇനിയും ഉയരാമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഡസന്‍കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ്. എന്‍സെറെക്കൂര്‍ നഗരത്തില്‍ നടന്ന മത്സരത്തിനിടയിലാണ് സംഘര്‍ഷം ഉടലെടുത്തത്. ലാബ്, എന്‍സെറെക്കൂര്‍ ഫുട്‌ബോള്‍ ടീമുകള്‍ തമ്മിലായിരുന്നു മത്സരം. ഗോളനുവദിക്കുന്നതുമായി ബന്ധപ്പെട്ട റഫറിയുടെ നിലപാടിന് പിന്നാലെയാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയതെന്ന് പറയപ്പെടുന്നു. ആരാധകര്‍ മൈതാനത്തേക്ക് ഇരച്ചുകയറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രികളും മോര്‍ച്ചറിയും മൃതദേഹങ്ങള്‍ കൊണ്ട് നിറയുകയാണെന്ന് ഒരു ഡോക്ടര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.






Tags: