മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ ചൈനയ്ക്ക് സമ്മതം

Update: 2019-04-30 15:16 GMT

ബീജിങ്: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതില്‍ ചൈനയ്ക്ക് സമ്മതമെന്ന് റിപോര്‍ട്ട്. ഈ പ്രശ്‌നം കൃത്യമായി പരിഹരിക്കുമെന്ന് ചൈന വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കപ്പെടുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് പറഞ്ഞു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ചനടത്തി ദിവസങ്ങള്‍ക്കുള്ളിലാണ് ചൈനയുടെ പ്രതികരണം. മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിലുള്ള കാര്യത്തില്‍ ബുധനാഴ്ച യുഎന്‍ തീരുമാനമെടുക്കും.നേരത്തെ നാലുതവണ മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു. പുല്‍വാമയിലെ ആക്രമണത്തിനു ശേഷമാണ് മസ്ഊദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ രംഗത്തെത്തിയത്. യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണച്ചിട്ടുണ്ട്.

മാര്‍ച്ച് 13ന് അസറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുള്ള പ്രമേയം യുഎന്നില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ചൈന പ്രമേയം അംഗീകരിക്കുന്നത് നീട്ടിയത്.

Similar News