ഇസ്്‌ലാമിനെ 'പരിഷ്‌കരിക്കാന്‍' ചൈനയില്‍ നിയമം കൊണ്ടുവരുന്നു
എട്ട് ഇസ്്‌ലാമിക സംഘടനകളുടെ പ്രതിനിധികളുട യോഗത്തിനു ശേഷം ചൈനയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഗ്ലോബല്‍ ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്.
ബെയ്ജിങ്:അഞ്ചുവര്‍ഷത്തിനിടെ സോഷ്യലിസവുമായി അടുത്തിടപെടുന്ന വിധത്തില്‍ ഇസ്്‌ലാമിനെ 'പരിഷ്‌കരിക്കാന്‍' ചൈനയില്‍ നിയമം കൊണ്ടുവരുന്നു. എട്ട് ഇസ്്‌ലാമിക സംഘടനകളുടെ പ്രതിനിധികളുട യോഗത്തിനു ശേഷം ചൈനയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഗ്ലോബല്‍ ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇസ്്‌ലാമിനു സോഷ്യലിസവുമായി പൊരുത്തപ്പെടുന്ന വിധത്തിലുള്ള പരിഷ്‌കാരങ്ങളാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നു ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് റിപോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ സര്‍ക്കാരുമായി ധാരണയിലായ സംഘടനകളുടെ പേര് പത്രം പുറത്തുവിട്ടിട്ടില്ല. പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ നേതൃത്വത്തില്‍ കുറച്ചു കാലമായി സര്‍ക്കാര്‍ മതവിശ്വാസ ഗ്രൂപ്പുകളില്‍ ഇത്തരം പരിഷ്‌കരണ കാംപയിന്‍ ശക്തമാക്കിയിട്ടുണ്ട്. ഇസ്്‌ലാമിന്റെ പ്രായോഗിക രൂപങ്ങള്‍ക്ക് ഈയിടെയായി ചൈനയില്‍ പലയിടത്തും വിലക്ക് വര്‍ധിച്ചിട്ടുണ്ട്. പ്രാര്‍ഥന നടത്തുന്നവരെയും നോമ്പനുഷ്ഠിക്കുന്നവരെയും പിടികൂടുക, ഹിജാബ് ധരിക്കുന്നവരെയും താടി വയ്ക്കുന്നവരെയും ഭീഷണിപ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ഒരു മില്യണില്‍ കൂടുതല്‍ ഉയിഗൂര്‍ മുസ്്‌ലിംകള്‍ തടങ്കലില്‍ കഴിയുന്നുണ്ടെന്നും ഇവര്‍ക്കെതിരേ മതനിരാസത്തിനു നിരന്തര ശ്രമങ്ങള്‍ നടക്കുന്നതായും ആരോപണമുണ്ട്്. വൈരുദ്ധ്യാത്മിക ഭൗതികവാദം അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന നാട്ടിലാണിതെന്നതു ശ്രദ്ധേയമാണ്. ചൈനയിലെ വലതുപക്ഷ കക്ഷികള്‍ വംശശുദ്ധീകരണത്തിനു വേണ്ടി ഇടപെടുന്നതായും ആരോപണമുണ്ട്. വാഷിങ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും മുസ്്‌ലിംകള്‍ക്കെതിരായ കാംപയിനെ അവഗണിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മതപാഠശാലകള്‍ക്കും അറബിക് ക്ലാസുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയും പ്രാര്‍ഥനകളിലും മറ്റും ഏര്‍പ്പെടുന്നത് വിലക്കുകയും ചെയ്യുന്നതായും മുസ്്‌ലിംകള്‍ പരാതിപ്പെടുകയും ചെയ്യുന്നുണ്ട. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസവും സംസ്‌കാരവും സംരക്ഷിക്കുമെന്ന് അവകാശപ്പെട്ട് വിമര്‍ശനങ്ങളെ വിലക്കുന്ന രീതിയാണ് ചൈനയില്‍ നടക്കുന്നത്. കഴിഞ്ഞ ആഴ്ച മ്യാന്‍മര്‍ അതിര്‍ത്തിയിലെ യുനാന്‍ പ്രവിശ്യയില്‍ ഹ്യൂയി മുസ്്‌ലിംകളുടെ മൂന്ന് നമസ്‌കാര പള്ളികളാണ് അടച്ചുപൂട്ടിയത്.