വെടിനിര്‍ത്തല്‍ കരാര്‍ ഫലസ്തീനികളുടെ വിജയം: ഇറാന്‍ പ്രസിഡന്റ്

Update: 2023-11-24 06:10 GMT
തെഹ്‌റാന്‍: ഇസ്രായേല്‍-ഗസ യുദ്ധത്തില്‍ ഫലസ്തീനികളാണ് വിജയം നേടിയതെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി. വെടിനിര്‍ത്തല്‍ കരാര്‍ ഫലസ്തീനികളുടെ വിജയമാണെന്നും ഇസ്രായേല്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കപ്പുറത്തേക്ക് വീഴുകയും ഹമാസിനെതിരെ വിജയം ഉറപ്പിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹമാസിനെ ഉന്മൂലനം ചെയ്ത് ഗസ പിടിച്ചടക്കുകയെന്ന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇസ്രായേല്‍ പ്രതിരോധ സേന പരാജയപ്പെട്ടുവെന്ന് റഈസി പറഞ്ഞു. ഗസയില്‍ നാലുദിവസത്തെ വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇറാന്‍ പ്രസിഡന്റിന്റെ പ്രസ്താവന. യുദ്ധത്തില്‍ ചെറുത്തുനില്‍പ്പിന്റ സുവര്‍ണ ദൃശ്യമാണ് ഹമാസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് രാവിലെ ഏഴ് മണി മുതലാണ് ഗസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. നാലു ദിവസം നീണ്ടുനില്‍ക്കുന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചാലുടന്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ശത്രുവിന് വന്‍തിരിച്ചടിയേല്‍പ്പിച്ചതായി ഹമാസ് സൈനികവിഭാഗം അല്‍ഖസ്സാം ബ്രിഗേഡ് അറിയിച്ചു.





Tags:    

Similar News