ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍

Update: 2025-01-19 10:41 GMT

ഗസ: പതിനഞ്ചുമാസത്തെ നരകയാതനകള്‍ക്കൊടുവില്‍ ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു. ഏകദേശം മൂന്ന് മണിക്കൂര്‍ വൈകിയാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ഞായറാഴ്ച മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിട്ടതോടെയാണ് കരാര്‍ നിലവില്‍വന്നത്.

പ്രാദേശികസമയം രാവിലെ 8.30-ന് (ഇന്ത്യന്‍ സമയം ഉച്ചയോടെ) വെടിനിര്‍ത്തല്‍ നിലവില്‍വരുമെന്ന് സമാധാനചര്‍ച്ചകളിലെ പ്രധാനമധ്യസ്ഥരായ ഖത്തറിന്റെ വിദേശകാര്യമന്ത്രി മജീദ് അല്‍ അന്‍സാരി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ആദ്യഘട്ടത്തില്‍ മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തുവിടുന്നതുവരെ വെടിനിര്‍ത്തല്‍ ആരംഭിക്കില്ലെന്ന് ഇസ്രായേല്‍ നിലപാട് എടുത്തതോടെയാണ് നടപടികള്‍ വൈകിയത്.

ആദ്യഘട്ട വെടിനിര്‍ത്തലിനിടെ 33 ബന്ദികളെ ഹമാസ് ഘട്ടം ഘട്ടമായി മോചിപ്പിക്കും. ഇതില്‍ മൂന്നുപേരെയാണ് ഞായറാഴ്ച വിട്ടയയ്ക്കുന്നത്. ഇവര്‍ 30 വയസ്സില്‍താഴെയുള്ള ഇസ്രയേലിന്റെ വനിതാ സൈനികരാണെന്നാണ് സൂചന. ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന 737 ഫലസ്തീന്‍ തടവുകാരുടെ വിശദാംശങ്ങള്‍ ഇസ്രായേല്‍ നീതിന്യായവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ആദ്യസംഘത്തില്‍ 95 പേരുണ്ടാകും. ഇവരെ ഞായറാഴ്ച നാലിനുശേഷമേ കൈമാറൂവെന്ന് ഇസ്രായേല്‍ അറിയിച്ചു.ജനവാസമേഖലകളില്‍നിന്നുള്ള സൈന്യത്തിന്റെ പിന്മാറ്റവും ആദ്യഘട്ടത്തിലുണ്ടാകും. ആദ്യഘട്ടവെടിനിര്‍ത്തലിന്റെ 16-ാം ദിനം രണ്ടും മൂന്നും ഘട്ടങ്ങള്‍ എങ്ങനെയാകണമെന്നതിനെക്കുറിച്ച് ചര്‍ച്ചതുടങ്ങും.




Tags: