ചരക്കു കപ്പലിടിച്ചു; യു എസ്സില്‍ ബാള്‍ട്ടിമോര്‍ പാലം തകര്‍ന്നു;നിരവധി വാഹനങ്ങള്‍ നദിയിലേക്ക് മറിഞ്ഞു

Update: 2024-03-26 10:43 GMT
മേരിലാന്‍ഡ്: യുഎസിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നു. വലിയ കണ്ടെയ്‌നര്‍ കപ്പല്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് പാലം തകര്‍ന്നത്. ചൊവ്വാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെയായിരുന്നു അപകടം. അപകടത്തെതുടര്‍ന്ന് നിരവധി വാഹനങ്ങള്‍ നദിയിലേക്ക് വീണതായാണ് റിപ്പോര്‍ട്ട്. ഏകദേശം ഇരുപതോളം ആളുകള്‍ വെള്ളത്തില്‍ വീണതായി ബാള്‍ട്ടിമോര്‍ സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു . ആര്‍ക്കെങ്കിലും പരിക്കുണ്ടോയെന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കപ്പല്‍ പാലത്തില്‍ ചെന്നിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വെള്ളത്തില്‍ വലിയ അളവില്‍ ഡീസല്‍ കലര്‍ന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന് തീപിടിച്ചു. പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു.

രക്ഷാപ്രവര്‍ത്തനം നടക്കുന്നതായി ബാള്‍ട്ടിമോര്‍ മേയര്‍ ബ്രാന്‍ഡണ്‍ സ്‌കൂട്ട്, ബാള്‍ട്ടിമോര്‍ കൗണ്ടി എക്‌സിക്യൂട്ടീവ് ജോണി ഒല്‍സെവ്‌സ്‌കി എന്നിവര്‍ അറിയിച്ചു. അപകടത്തില്‍പെട്ടവര്‍ക്കായി പ്രാര്‍ഥിക്കാന്‍ ഒല്‍സെവ്‌സ്‌കി എക്‌സിലൂടെ അഭ്യര്‍ഥിച്ചിട്ടുണ്ട്. പറ്റാപ്സ്‌കോ നദിക്കു മുകളില്‍ 1.6 മൈല്‍ ദൂരത്തിലുള്ള നാലുവരി പാലത്തിന് 47 വര്‍ഷം പഴക്കമുണ്ട്.


Tags: