കൊവിഡ് വ്യാപനം: കാനഡ- അമേരിക്ക അതിര്‍ത്തി ജൂലൈ 21 വരെ അടച്ചിടും

അമേരിക്കയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് അതിര്‍ത്തി അടച്ചിടല്‍ 30 ദിവസംകൂടി തുടരാനുള്ള തീരുമാനം.

Update: 2020-06-17 01:29 GMT

ഒട്ടാവ: കാനഡ- അമേരിക്ക അതിര്‍ത്തി അടച്ചിടല്‍ ജൂലെ 21വരെ വീണ്ടും നീട്ടിയതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. അമേരിക്കയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് അതിര്‍ത്തി അടച്ചിടല്‍ 30 ദിവസംകൂടി തുടരാനുള്ള തീരുമാനം. നേരത്തെയുള്ള തീരുമാനപ്രകാരം അതിര്‍ത്തി അടച്ചിടല്‍ ഞായറാഴ്ച അവസാിക്കുമായിരുന്നു. അതിര്‍ത്തി അടച്ചിടല്‍ ജൂലൈ 21 വരെ തുടരാനുള്ള തീരുമാനം അമേരിക്കയും അംഗീകരിച്ചതായി ട്രൂഡോ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവുന്ന തീരുമാനം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതാണെന്നും ട്രൂഡോ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

വാണിജ്യഗതാഗതത്തിനും ജോലികള്‍ക്കായി പോവുന്ന അവശ്യതൊഴിലാളികള്‍ക്കും മാത്രമാണ് അതിര്‍ത്തി തുറന്നുകൊടുക്കുക. അനാവശ്യയാത്രകള്‍ നിരോധിച്ച് അതിര്‍ത്തി താല്‍ക്കാലികമായി അടയ്ക്കുന്നതിന് മാര്‍ച്ചിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ കരാറുണ്ടാക്കിയത്. കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ രണ്ടുതവണ കരാറിന്റെ സമയപരിധി ദീര്‍ഘിപ്പിച്ചിരുന്നു. അതിര്‍ത്തി കടന്നുള്ള കരമാര്‍ഗവും കടല്‍മാര്‍ഗവും റെയില്‍ യാത്രകളും ഉള്‍പ്പെടെയാണ് നിരോധിച്ചിരിക്കുന്നത്. 

Tags:    

Similar News