അഫ്ഗാനിസ്താനില്‍ കല്‍ക്കരി ഖനി തകര്‍ന്ന് 10 മരണം

Update: 2022-02-03 17:42 GMT

കാബൂള്‍: അഫ്ഗാനിസ്താനിലെ വടക്കന്‍ പ്രവിശ്യയായ ബഗ്‌ലാനില്‍ കല്‍ക്കരി ഖനി തകര്‍ന്ന് പത്ത് തൊഴിലാളികള്‍ മരിച്ചു. ബുധനാഴ്ചയാണ് അപകടമുണ്ടായത്. 13 തൊഴിലാളികളാണ് ഖനി തകര്‍ന്ന് മണ്ണിനടിയില്‍ കുടുങ്ങിയതെന്നും മൂന്ന് പേരെ മാത്രമാണ് ജീവനോടെ രക്ഷിക്കാനായതെന്നും പ്രവിശ്യാ ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ അസദുല്ല ഹാഷിമി പറഞ്ഞു. അഫ്ഗാനിസ്താന്റെ ഖനന വ്യവസായരംഗത്ത് അധികൃതരുടെ ശ്രദ്ധ കുറവായതുകൊണ്ട് അപകടങ്ങള്‍ സാധാരണമാണെന്നാണ് റിപോര്‍ട്ടുകള്‍. 2020 ജൂണില്‍ വടക്കന്‍ പ്രവിശ്യയായ സമംഗനിലെ ഒരു ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് തൊഴിലാളികള്‍ മരിച്ചിരുന്നു.

ആഗസ്തില്‍ താലിബാന്‍ അധികാരമേറ്റപ്പോള്‍ പരിചയസമ്പന്നരായ നിരവധി ഖനിത്തൊഴിലാളികള്‍ രാജ്യം വിട്ടുപോയെന്നും അവര്‍ക്ക് പകരക്കാര്‍ക്ക് പരിശീലനം ലഭിച്ചില്ലെന്നും പ്രദേശത്തെ ഒരു ആദിവാസി മൂപ്പന്‍ പറഞ്ഞു. ഒരുവര്‍ഷം മുമ്പ് ബദക്ഷാന്‍ പ്രവിശ്യയില്‍ ഒരു സ്വര്‍ണ ഖനി തകര്‍ന്ന് ഏകദേശം 30 പേരാണ് മരണപ്പെട്ടത്. ഇരുമ്പ്, മാര്‍ബിള്‍ എന്നിവയും അഫ്ഗാനിസ്താനില്‍ ഖനനം ചെയ്യുന്നുണ്ട്. പക്ഷേ, തൊഴിലാളികള്‍ പലപ്പോഴും ശരിയായ ഉപകരണങ്ങളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് ഖനിക്കുള്ളില്‍ ജോലി ചെയ്യുന്നത്.

Tags:    

Similar News