ഗസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ അല്‍ ജസീറ ക്യാമറാമാന്‍ കൊല്ലപ്പെട്ടു

Update: 2023-12-16 05:41 GMT
റഫ: ഗസയിലെ ഖാന്‍ യൂനിസില്‍ വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ അല്‍ ജസീറയുടെ ക്യാമറാമാന്‍ സമീര്‍ അബുദാഖയെ ഇസ്രായേല്‍ സൈന്യം വധിച്ചു. ആക്രമണത്തില്‍ ലേഖകന്‍ വെയ്ല്‍ ദഹ്ദൂഹിനും പരിക്കേറ്റു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇരുവരും. ആക്രമണത്തിന് ശേഷം മണിക്കൂറുകളോളം അബുദാഖ രക്തം വാര്‍ന്നു കിടന്നു. പരിക്കേറ്റു കിടന്ന ക്യാമറാമാനെ ശുശ്രൂഷിക്കുന്നതില്‍ നിന്നും മെഡിക്കല്‍ സംഘത്തെ ഇസ്രായേല്‍ സൈന്യം തടഞ്ഞതായും ആരോപണമുണ്ട്. ഒക്ടോബര്‍ 7ന് ശേഷം ഗസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന 57-ാമത്തെ ഫലസ്തീനിയന്‍ മാധ്യമ പ്രവര്‍ത്തകനാണ് സമീര്‍ അബുദാഖ.

അതിനിടെ, അന്താരാഷ്ട്ര പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും ഗസയില്‍ യുദ്ധം തുടരുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേല്‍. യുദ്ധം ആരംഭിച്ചത് മുതല്‍ ഇസ്രായേലിന് ശക്തമായ പിന്തുണ നല്‍കിയ അമേരിക്ക പോലും ഇസ്രായേലിന്റെ യുദ്ധനീതിയെ വിമര്‍ശിച്ച സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.




Tags: