പടിഞ്ഞാറന്‍ സൈപ്രസ് ദ്വീപില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

Update: 2022-01-11 03:26 GMT

നിക്കോസിയ: പടിഞ്ഞാറന്‍ സൈപ്രസ് ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തില്‍ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ നോര്‍ത്ത് നിക്കോസിയയില്‍നിന്ന് പടിഞ്ഞാറ് 137 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 6.37നാണ് ഭൂചലനമുണ്ടായത്. സൈപ്രസ് മേഖലയിലുണ്ടായ ഭൂചലനം സമീപരാജ്യങ്ങളിലും അനുഭവപ്പെട്ടതായാണ് വിവരം.

തുര്‍ക്കി, ഇസ്രായേലില്‍ തെല്‍ അവീവ്, ഹയ്ഫ, ജറുസലേം, നഹാരിയ, ലെബനന്‍ അടക്കമുള്ള നഗരങ്ങളില്‍ പ്രകമ്പനമുണ്ടായതായാണ് റിപോര്‍ട്ട്. എന്നാല്‍, നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല. യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററില്‍ 51 കിലോമീറ്റര്‍ ആഴത്തില്‍ 6.5 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൈപ്രസ് ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍, ഇത്തരം തീവ്രതയിലുള്ള ഭൂചലനം അസാധാരണമാണ്. സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ ഭൂചലനം 1996 ല്‍ 6.8 തീവ്രത രേഖപ്പെടുത്തിയതാണ്. ഇതില്‍ പടിഞ്ഞാറന്‍ തീരത്തെ പാഫോസില്‍ രണ്ട് പേര്‍ മരണപ്പെട്ടിരുന്നു. 1953ല്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 40 പേര്‍ മരിക്കുകയും നൂറുകണക്കിന് വീടുകള്‍ക്ക് നാശമുണ്ടാവുകയും ചെയ്തു.

Tags:    

Similar News