അമേരിക്കയില്‍ ശക്തമായ ഭൂചലനം; 6.5 തീവ്രത രേഖപ്പെടുത്തി

ജനസാന്ദ്രത കുറഞ്ഞ പ്രദേശമായതിനാല്‍ സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ആറ് തുടര്‍ചലനങ്ങളും ഇതെത്തുടര്‍ന്നുണ്ടായെന്നാണ് വിവരം.

Update: 2020-05-16 04:13 GMT

വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ ശക്തമായ ഭൂചലനമുണ്ടായി. പടിഞ്ഞാറന്‍ നെവാദയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ശക്തമായ ഭൂചലനത്തില്‍ പ്രധാന ഹൈവേയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും യൂട്ട, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ വീടുകള്‍ക്ക് ഇളക്കമുണ്ടാവുകയും ചെയ്തു. ജനസാന്ദ്രത കുറഞ്ഞ പ്രദേശമായതിനാല്‍ സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ആറ് തുടര്‍ചലനങ്ങളും ഇതെത്തുടര്‍ന്നുണ്ടായെന്നാണ് വിവരം. 1950 കള്‍ക്ക് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പ്രഭവകേന്ദ്രത്തില്‍നിന്ന് നൂറുകണക്കിന് മൈലുകള്‍ അകലെയുള്ള വടക്കന്‍ കാലിഫോര്‍ണിയയിലും സാള്‍ട്ട് ലേക്ക് സിറ്റിയിലും ചിലര്‍ക്ക് ഭൂകമ്പം അനുഭവപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. 4.5 മുതല്‍ 5.1 വരെ തീവ്രതയുള്ള ആറ് ഭൂചലനങ്ങള്‍ മേഖലയിലുണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ മേഖലയില്‍ 6.5 തീവ്രതയോ അതിന് മുകളിലോ ഉള്ള ഭൂചലനങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്ന് റിപോര്‍ട്ടുകളുണ്ട്. 1.7 മൈല്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവസ്ഥാനം. 

Tags:    

Similar News