അബുജ: കെബ്ബിയിലെ മാഗ പട്ടണത്തിലെ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ട് പോയ വിദ്യാര്‍ഥികളില്‍ 24 പേരെ വിട്ടയച്ചതായി പ്രസിഡന്റ് സ്ഥിരീകരിച്ചു. വിട്ടയക്കപ്പെട്ട വിദ്യാര്‍ഥികളെ സ്വീകരിച്ച പ്രസിഡന്റ് ബോല തിനുബു ബാക്കിയുള്ളവരെ കൂടെ രക്ഷപ്പെടുത്തുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നവംബര്‍ 17 നാണ് സ്‌കൂളിലെ 25 വിദ്യാര്‍ഥികളെ ആയുധധാരികളായ സംഘം തട്ടിക്കൊണ്ട് പോയത്. സംഭവത്തിന് പിന്നാലെ ഒരു കുട്ടി അതേദിവസം തന്നെ രക്ഷപ്പെട്ടിരുന്നു. ബാക്കി വരുന്ന 24 പേരെയാണ് ഇപ്പോള്‍ വിട്ടയച്ചത്.
വടക്കന്‍ നൈജീരിയയില്‍ നിന്ന് മോചനദ്രവ്യം തേടിയുള്ള കൂട്ട തട്ടിക്കൊണ്ടുപോകലുകള്‍ സാധാരണമാണ്. സ്‌കൂളുകളെയും ഗ്രാമീണരെയും ലക്ഷ്യം വെച്ചുള്ള സായുധ സംഘങ്ങളുടെ ആക്രമണം പലപ്പോഴും പ്രാദേശിക സുരക്ഷാ സേനയെ കീഴടക്കാറുണ്ട്. കെബ്ബിയിലെ സ്‌കൂളില്‍ നിന്നും സൈനികര്‍ പിന്‍വാങ്ങിയതിന് തൊട്ടു പിന്നാലെയാണ് ആയുധധാരികള്‍ സ്‌കൂള്‍ പിടിച്ചെടുത്തത്. നൈജീരിയയിലെ ക്വാറയിലുള്ള ഗ്രാമത്തില്‍ നിന്ന് സമാന രീതിയില്‍ തോക്കുധാരികള്‍ സ്ത്രീകളെയും കുട്ടികളെയും പിടികൂടിയിരുന്നു.
ഇതിന് പുറമേ സമീപകാലത്തെ ഏറ്റവും വലിയ കൂട്ട തട്ടിക്കൊണ്ടുപോകലില്‍ കത്തോലിക്കാ സ്‌കൂളില്‍ നിന്നും 300ലധികം വിദ്യാര്‍ഥികളെയും ജീവനക്കാരെയും കാണാതായിരുന്നു. തങ്ങളുടെ കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. തട്ടിക്കൊണ്ട് പോയവര്‍ ചെറിയ കുട്ടികളും ഉള്‍പ്പെട്ടതിനാല്‍ രക്ഷിതാക്കളുടെ ആശങ്ക വര്‍ധിക്കുകയാണ്. എന്നാല്‍ കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ടോ തട്ടിക്കൊണ്ട് പോകലിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടോ ആരും ഇതു വരെ മുന്നോട്ട് വന്നിട്ടില്ല.
