വീട്ടില്‍ വളര്‍ത്തിയ മുതലകള്‍ രണ്ടുവയസ്സുകാരിയുടെ ജീവനെടുത്തു

രാവിലെ പത്ത് മണിയോടെയാണ് മകളെ കാണാതായതെന്ന് അമ്മ പോലിസിന് മൊഴി നല്‍കി. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് വീടിനോട് ചേര്‍ന്നുള്ള മുതലക്കൂട്ടില്‍ മകളുടെ വസ്ത്രങ്ങള്‍ പിതാവിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

Update: 2019-07-01 18:18 GMT

കംപോഡിയ: വീടിനോട് ചേര്‍ന്നുള്ള മുതലക്കൂട്ടില്‍ അകപ്പെട്ട രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. റിസോര്‍ട്ടുകള്‍ക്ക് ഏറെ പ്രസിദ്ധമായ കംപോഡിയയിലെ സീയെം റീപ്പിലാണ് സംഭവം. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനും ഇറച്ചിക്കുമായി മുതലകളെ വളര്‍ത്തുന്ന കൂട്ടിലേക്ക് അമ്മയുടെ കണ്ണ് തെറ്റിയതോടെയാണ് രണ്ട് വയസ്സുകാരി റോം റോത്ത് കയറിയത്.

രാവിലെ പത്ത് മണിയോടെയാണ് മകളെ കാണാതായതെന്ന് അമ്മ പോലിസിന് മൊഴി നല്‍കി. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് വീടിനോട് ചേര്‍ന്നുള്ള മുതലക്കൂട്ടില്‍ മകളുടെ വസ്ത്രങ്ങള്‍ പിതാവിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ജീവന്‍ പണയം വച്ച് പിതാവ് മുതലക്കൂട്ടില്‍ ഇറങ്ങി തിരഞ്ഞെങ്കിലും രണ്ടുവയസുകാരിയുടെ ശരീരത്തിന്റെ ഏതാനും ഭാഗങ്ങളും തലയുമാണ് മുതലക്കൂട്ടില്‍ നിന്ന് കണ്ടെത്താന്‍ സാധിച്ചത്. വീടിനോട് ചേര്‍ന്ന് പുതിയതായി നിര്‍മ്മിച്ച കൂടിനുള്ളില്‍ പന്ത്രണ്ടിലധികം മുതലകള്‍ ഉണ്ടെന്ന് പിതാവ് പോലിസിനോട് പറഞ്ഞു. പുതിയ കൂടിന് വേലി കെട്ടിയിരുന്നുവെന്നും പിതാവ് പറയുന്നു. കുട്ടി അഴികള്‍ക്കിടയിലൂടെ നൂണ്ട് കയറിയതാവാമെന്നാണ് പോലിസ് നിരീക്ഷണം.




Tags: