റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിക്കെതിരേ ആക്രമണം: ഇറാനിയന്‍ എംബസി ഉദ്യോഗസ്ഥര്‍ 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് ഖത്തര്‍

Update: 2026-03-19 08:51 GMT

ദോഹ: ഇറാനിയന്‍ എംബസിയിലെ മിലിട്ടറി, സെക്യൂരിറ്റി അറ്റാഷേമാരോട് 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ എല്‍എന്‍ജി ഉല്‍പാദന കേന്ദ്രമായ ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിക്കെതിരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ ശക്തമായ നടപടി. ഇറാനിയന്‍ എംബസിയിലെ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരോടും അവരുടെ കീഴിലുള്ള സ്റ്റാഫിനോടും ഉടന്‍ രാജ്യം വിടാന്‍ ഖത്തര്‍ ഔദ്യോഗികമായി നിര്‍ദേശിച്ചു.

ഖത്തറിന്റെ പരമാധികാരത്തെയും സുരക്ഷയെയും ലംഘിച്ചുകൊണ്ടുള്ള ഇറാന്റെ നഗ്‌നമായ കടന്നുകയറ്റത്തിനുള്ള മറുപടിയാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെയും ലംഘനമാണിതെന്ന് ഖത്തര്‍ ചൂണ്ടിക്കാട്ടി. ഖത്തറിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ റാസ് ലഫാന്‍ ഗ്യാസ് പ്ലാന്റില്‍ ഇറാന്റെ ആക്രമണത്തെത്തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടായി. പ്ലാന്റിന് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഖത്തര്‍ എനര്‍ജി അറിയിച്ചു.