കണ്ണൂര്‍ പെരിങ്ങത്തൂര്‍ ടൗണിലെ സൂപര്‍മാര്‍ക്കറ്റില്‍ യുവാവിന്റെ പരാക്രമം

മഴുവുമായെത്തിയ ജമാല്‍ ടൗണിലെ സഫാരി സൂപര്‍മാര്‍ക്കറ്റിന്റെ പുറത്തുള്ള ചില്ലുകള്‍ അടിച്ചു തകര്‍ക്കാന്‍ തുടങ്ങി. ഇതോടെ കൗണ്ടറിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു.

Update: 2022-01-17 11:33 GMT

കണ്ണൂര്‍: പെരിങ്ങത്തൂര്‍ ടൗണില്‍ മഴുവുമായെത്തി യുവാവിന്റെ പരാക്രമം. ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റിലെ സാധനങ്ങളും കൗണ്ടറുകളിലെ ചില്ലുകളും അടിച്ചു തകര്‍ത്തു. ഗുരുജിമുക്ക് സ്വദേശി ജമാലാണ് അക്രമം നടത്തിയത്. ഞായറാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു.

മഴുവുമായെത്തിയ ജമാല്‍ ടൗണിലെ സഫാരി സൂപര്‍മാര്‍ക്കറ്റിന്റെ പുറത്തുള്ള ചില്ലുകള്‍ അടിച്ചു തകര്‍ക്കാന്‍ തുടങ്ങി. ഇതോടെ കൗണ്ടറിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. അകത്തു കയറിയ യുവാവ് ഷെല്‍ഫിലുണ്ടായിരുന്ന സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തു. ഫ്രിഡ്ജിന്റെ ചില്ലുകള്‍ തകര്‍ത്ത ശേഷം ഇതിലുണ്ടായിരുന്ന രണ്ട് ചോക്ലേറ്റുകളെടുത്ത് പുറത്തിറങ്ങി.

ബഹളം കേട്ട് നാട്ടുകാര്‍ കടയ്ക്ക് മുന്നിലെത്തിയെങ്കിലും ഇവരെ ആയുധം വീശി ഭീഷണിപ്പെടുത്തി. പിടിച്ചു മാറ്റാന്‍ ശ്രമിച്ച ചിലര്‍ക്ക് മഴു വീശുന്നതിനിടെ നിസാര പോറലേറ്റു. സൂപ്പര്‍ മാര്‍ക്കറ്റിലെ അക്രമം കഴിഞ്ഞ് കുറച്ചു സമയത്തിനുള്ളില്‍ ജമാലിന്റെ ഓട്ടോറിക്ഷ കത്തി നശിച്ച നിലയിലും കണ്ടെത്തി. സംഭവ സമയത്ത് യുവാവ് ലഹരി ഉപയോഗിച്ചിരുന്നെന്നും ഇയാള്‍ ലഹരിക്കടിമയാണെന്നു സംശയമുണ്ടെന്നും പോലിസ് പറയുന്നു. അറസ്റ്റ് ചെയ്ത ജമാലിനെ പോലിസ് ലഹരി വിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

Similar News