മെഡിക്കൽ കോളജ് ഡി-അഡിക്ഷന്‍ സെന്ററിലെ മരുന്ന് ലഹരിക്കായി ഉപയോഗിച്ച യുവാക്കള്‍ പിടിയില്‍
ഇവര്‍ മൂന്നു പേരും നേരത്തെ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതിന് പിടിയിലാവുകയും തുടര്‍ന്ന് ഡി-അഡിക്ഷന്‍ സെന്ററില്‍ ചികിത്സ നടത്തി വരികയുമായിരുന്നു.
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡി-അഡിക്ഷന്‍ സെന്ററില്‍ നിന്ന് ചികിത്സയ്ക്കായി കൊടുത്ത മരുന്ന് ലഹരിക്കായി ഇഞ്ചക്ട് ചെയ്യാന്‍ ശ്രമിച്ച മൂന്ന് യുവാക്കളെ മെഡിക്കല്‍ കോളജ് പോലിസ് പിടികൂടി. ഒ.എസ്.ടി ഡി-അഡിക്ഷന്‍ സെന്റര്‍ ചികിത്സയിലുള്ള വര്‍ക്കല സ്വദേശികളായ താഹിര്‍ (28), സുധീര്‍ (27), നിതീഷ് (29) എന്നിവരാണ് പിടിയിലായത്. മെഡിക്കല്‍ കോളേജ് എസ്.ഐ ആര്‍.എസ്. ശ്രീകാന്ത്, എ.എസ്.ഐ പുഷ്പരാജ്, സി.പി.ഒ അജേഷ് എന്നിവര്‍ പട്രോളിംഗ് നടത്തുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെ സംശയാസ്പദ സാഹചര്യത്തില്‍ മൂവര്‍ സംഘത്തെ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ നിന്ന് നല്‍കിയ മരുന്ന് ഇഞ്ചക്ഷന്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് മനസിലായത്. ഇവര്‍ മൂന്നു പേരും നേരത്തെ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചതിന് പിടിയിലാവുകയും തുടര്‍ന്ന് ഡി-അഡിക്ഷന്‍ സെന്ററില്‍ ചികിത്സ നടത്തി വരികയുമായിരുന്നു. ചികിത്സയുടെ ഭാഗമായി നാവിനടിയില്‍ വച്ച് അലിയിക്കുന്നതിന് നല്‍കിയ മരുന്നായിരുന്നു ഇവര്‍ ലഹരിക്കായി ഇഞ്ചക്ഷന്‍ മുഖേന ഉപയോഗിച്ചത്.