ജല അതോറിറ്റിയുടെ കുഴിയില്‍ വീണ് മരണം: മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കേസ് ജനുവരി 14ന് ആലുവയില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

Update: 2019-12-12 14:36 GMT

കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം ജല അതോറിറ്റി എട്ടുമാസം മുമ്പ് കുഴിച്ച കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജല അതോറിറ്റി മാനേജിങ് ഡയറക്ടറും കൊച്ചി സിറ്റി പോലിസ് കമ്മീഷണറും യുവാവിന്റെ ദാരുണാന്ത്യത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ജനുവരി 14ന് ആലുവയില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇരുചക്രവാഹനത്തിലായിരുന്ന യുവാവ് അപ്രതീക്ഷിതമായി റോഡിനോട് ചേര്‍ന്ന കുഴിയില്‍ വീണപ്പോള്‍ പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് ജല അതോറിറ്റി കുഴിയെടുത്തതെന്ന് മാധ്യമവാര്‍ത്തകളില്‍ പറയുന്നു. കുഴിയടയ്ക്കണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ അലംഭാവം തുടരുകയായിരുന്നുവെന്ന് മാധ്യമറിപോര്‍ട്ടുകളിലുണ്ട്. 

Tags: