പോലിസ് കളളക്കേസില്‍ കുടുക്കി; യുവാവ് ആത്മഹത്യ ചെയ്തു, സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുടുംബം
സിറ്റി പോലിസ് കമ്മീഷണർക്ക് പരാതി നല്‍കിയതിനു പിന്നാലെ തെളിയാത്ത കേസുകള്‍ പോലിസ് രാജേഷിന്‍റെ മേല്‍ കെട്ടിവച്ചെന്നാണ് പരാതി.
കോഴിക്കോട്: പോലിസ് കളളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് പോലിസിന്‍റെ കണ്‍മുന്നില്‍ ജീവനൊടുക്കിയ കോഴിക്കോട് കക്കോടി സ്വദേശി രാജേഷിന്‍റെ ബന്ധുക്കള്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത്. കളളക്കേസില്‍ കുടുക്കിയവരെക്കുറിച്ച് സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതു മുതലാണ് പൊലീസുകാര്‍ക്ക് പക തുടങ്ങിയതെന്ന് രാജേഷിന്‍റെ ബന്ധുക്കള്‍ പറയുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച കക്കോടി സ്വദേശി 33കാരന്‍ രാജേഷ് തന്‍റെ മരണത്തിന് തൊട്ടു മുമ്പ് ലോകത്തോട് വിളിച്ചു പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. പോലിസ് ഉദ്യോഗസ്ഥൻമാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു രാജേഷ് ആത്മഹത്യ ചെയ്തത്. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ രാജേഷിന്‍റെ ഈ വാക്കുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചെയ്യാത്ത കുറ്റങ്ങള്‍ തന്‍റെ മേല്‍ കെട്ടിവച്ചെന്നും മോഷ്ടാവെന്ന മുദ്ര ചാര്‍ത്തപ്പെട്ടതോടെ തനിക്ക് ഭാര്യയെ ഉള്‍പ്പെടെ നഷ്ടമായെന്നുമാണ് രാജേഷ് പറയുന്നത്.
മദ്യപിച്ച് ഒരു വീട്ടില്‍ കിടന്നുറങ്ങിയതിനെ തുടര്‍ന്നായിരുന്നു പോലിസ് തന്നെ ആദ്യം കളളക്കേസില്‍ കുടുക്കിയതെന്ന് രാജേഷിന്‍റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സിറ്റി പോലിസ് കമ്മീഷണർക്ക് പരാതി നല്‍കിയതിനു പിന്നാലെ തെളിയാത്ത കേസുകള്‍ പോലിസ് രാജേഷിന്‍റെ മേല്‍ കെട്ടിവച്ചെന്നാണ് പരാതി. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി വലിയ ശാരീരിക പീഡനങ്ങളും മാനസിക വ്യഥയും രാജേഷ് നേരിടേണ്ടി വന്നു.
ഭാര്യ വീടിനു സമീപത്തെ മരത്തില്‍ കയറിയാണ് രാജേഷ് ജീവനൊടുക്കിയത്. ചേവായൂര്‍ സ്റ്റേഷനിലെ പോലിസുകാരും ഫയര്‍ഫോഴ്സ് ജീവനക്കാരും നോക്കി നില്‍ക്കെയായിരുന്നു ആത്മഹത്യ. പോലിസുകാര്‍ക്കൊപ്പം ഭാര്യ വീട്ടുകാര്‍ക്കുകൂടി ഈ ദുരന്തത്തില്‍ പങ്കുണ്ടെന്ന് രാജേഷിന്‍റെ കുടംബം ആരോപിക്കുന്നു.
