സാഹിത്യകാരന്‍ നാരായന്‍ അന്തരിച്ചു
രണ്ട് ദിവസം മുമ്പ് പനിയുണ്ടായിരുന്നെങ്കിലും കാര്യമായ ശാരീരിക അസ്വസ്ഥതകള്‍ ഇല്ലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പെട്ടെന്ന് ശ്വാസതടസ്സം നേരിടുകയും വീട്ടില്‍വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.
കൊച്ചി: പ്രശസ്ത സാഹിത്യകാരന്‍ നാരായന്‍ (82) അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. രണ്ട് ദിവസം മുമ്പ് പനിയുണ്ടായിരുന്നെങ്കിലും കാര്യമായ ശാരീരിക അസ്വസ്ഥതകള്‍ ഇല്ലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പെട്ടെന്ന് ശ്വാസതടസ്സം നേരിടുകയും വീട്ടില്‍വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.
ഭൗതികശരീരം എളമക്കരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം നാടുകാണിയില്‍ സംസ്‌കരിക്കാനാണ് തീരുമാനം. നാടുകാണിയില്‍ നാരായന്റെ അധ്യക്ഷതയില്‍ നടത്തിവരുന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ പൊതുദര്‍ശനമുണ്ടായിരിക്കും. ഭാര്യ: ലത.
ആദിവാസി സമൂഹമായ മലയരയന്മാരുടെ ജീവിതം ഇതിവൃത്തമാക്കിയ കൊച്ചരേത്തി ആണ് ആദ്യ നോവല്‍. ഏറെ ശ്രദ്ധയമായ കൃതിയായിരുന്നു ഇത്. അബുദബി ശക്തി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, വന്നല (നോവല്‍), നിസ്സഹായന്റെ നിലവിളി (കഥാസമാഹാരം), ഈ വഴിയില്‍ ആളേറെയില്ല (നോവല്‍), പെലമറുത (കഥകള്‍), ആരാണു തോല്‍ക്കുന്നവര്‍ (നോവല്‍) തുടങ്ങിയവയാണ് നാരായന്റെ മറ്റു കൃതികള്‍.
ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ മലയുടെ അടിവാരത്താണ് നാരായന്റെ ജനനം. കുടത്തൂര്‍ ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. തപാല്‍ വകുപ്പില്‍ ജോലി നോക്കിയ നാരായന്‍ 1995ല്‍ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു.
