മറയൂര്‍ ടൗണില്‍ കാട്ടുപോത്തിന്റെ പരാക്രമം; പഞ്ചായത്ത് ഓഫിസ് തകര്‍ത്തു

Update: 2026-03-31 13:21 GMT

മറയൂര്‍: ജനവാസ മേഖലയായ മറയൂര്‍ ടൗണില്‍ കാട്ടുപോത്ത് ഇറങ്ങി വ്യാപക പരിഭ്രാന്തി സൃഷ്ടിച്ചു. പഞ്ചായത്ത് ഓഫിസിനുള്ളിലും ഹോട്ടലിലും അതിക്രമിച്ചു കയറിയ കാട്ടുപോത്ത് രണ്ടുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കുമുട്ടാംകുഴി ഉന്നതി സ്വദേശികളായ കാമാക്ഷി (75), മരുമകള്‍ സെല്‍വി രാമു (49) എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്. ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികില്‍സയ്ക്കുശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് ടൗണിലിറങ്ങിയ കാട്ടുപോത്ത് ആദ്യമായി കുമ്പിട്ടാം കുഴി ഉന്നതയില്‍ എത്തിയത്. രണ്ടുമണിക്കൂറോളം പരിഭ്രാന്തിയിലാക്കി. ഈ സമയത്ത് വീട്ടുമുറ്റത്ത് നിന്നിരുന്ന കാമാക്ഷിയെയും മരുമകള്‍ സെല്‍വിയെയും കുത്തിയെറിഞ്ഞു. തുടര്‍ന്ന് പുറകുവശത്ത് തുറന്നിരുന്ന വാതിലിലൂടെ പഞ്ചായത്ത് ഓഫിസിനുള്ളിലേക്ക് ഓടിക്കയറി. സെക്രട്ടറിയുടെ ചേംബറിനുള്ളില്‍ കുടുങ്ങിയ കാട്ടുപോത്ത് പുറത്തിറങ്ങാന്‍ കഴിയാതെ ദീര്‍ഘനേരം പരിഭ്രാന്തി പരത്തി.

ഓഫിസിനുള്ളിലെ ഫര്‍ണിച്ചറുകളും ഉപകരണങ്ങളും കാട്ടുപോത്ത് തകര്‍ത്തു. നാട്ടുകാരും വനംവകുപ്പും ചേര്‍ന്ന് പുറത്തിറക്കിയ കാട്ടുപോത്ത് പിന്നീട് സമീപത്തെ ഒരു ഹോട്ടലിലേക്ക് ഇരച്ചുകയറി. ഇവിടെയും വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. ഹോട്ടലില്‍ നിന്നും ഓടിച്ചപ്പോള്‍ സര്‍വീസ് സഹകരണ ബാങ്കിന് സമീപത്തെ വഴിയിലൂടെ ഉന്നതി ഭാഗത്തേക്ക് കാട്ടുപോത്ത് ഓടിപ്പോകുകയായിരുന്നു. കാട്ടുപോത്ത് ടൗണില്‍ നിലയുറപ്പിച്ചതോടെ മറയൂര്‍ ടൗണില്‍ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വന്യജീവി ശല്യം തടയുന്നതില്‍ അധികൃതര്‍ പരാജയപ്പെടുന്നു എന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാനപാത ഉപരോധിച്ചു. പഞ്ചായത്ത് ഓഫിസില്‍ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ തകര്‍ന്നു.

കാട്ടുപോത്ത് നിലവില്‍ ടൗണിന്റെ വിവിധ ഭാഗങ്ങളിലായി കറങ്ങി നടക്കുന്നത് ജനങ്ങളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



മറയൂര്‍ടൗണിലും പഞ്ചായത്ത് ഓഫീസ് പരിസരങ്ങളിലും കാട്ടുപോത്ത് ഇറങ്ങുന്നതും വന്യജീവി ആക്രമണത്തില്‍ രണ്ട് ആദിവാസികള്‍ക്ക് പരിക്കേറ്റതിലും പ്രതിഷേധിച്ച് എല്‍ഡിഎഫ്, ഡിഎഫ്ഒ ഓഫിസ് മാര്‍ച്ച് നടത്തി.