പ്രശാന്ത് രാജി സമർപ്പിച്ചു; തിരുവനന്തപുരത്ത് പുതിയ മേയർ ആര്?
വട്ടിയൂര്‍ക്കാവില്‍ വിജയം നേടിയ വി കെ പ്രശാന്തിന് പകരം പുതിയ മേയറെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് സിപിഎമ്മിന് മുന്നിലുള്ളത്. 100 അംഗ നഗരസഭയില്‍ 44 കൗണ്‍സിലര്‍മാരാണ് ഇടത് മുന്നണിക്കുള്ളത്.
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി കെ പ്രശാന്ത് രാജി സമർപ്പിച്ചു. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച വി കെ പ്രശാന്ത് നിയമസഭയിലേക്ക് പോകുന്നതോടെ തിരുവനന്തപുരം നഗരസഭയില്‍ പുതിയ മേയറിനായുള്ള ചര്‍ച്ച തുടങ്ങി. മേയറെ ഉടന്‍ തീരുമാനിക്കുമെന്ന് സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ വിജയം നേടിയ വി കെ പ്രശാന്തിന് പകരം പുതിയ മേയറെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് സിപിഎമ്മിന് മുന്നിലുള്ളത്. 100 അംഗ നഗരസഭയില്‍ 44 കൗണ്‍സിലര്‍മാരാണ് ഇടത് മുന്നണിക്കുള്ളത്. ബിജെപിക്ക് 35ഉം കോണ്‍ഗ്രസിന് 21 കൗണ്‍സിലര്‍മാരുമുണ്ട്. നൂല്‍പ്പാലത്തിലൂടെ പോകുന്ന നഗരസഭാ ഭരണം അവസാന ഒരു വര്‍ഷം മുന്നോട്ട് കൊണ്ട് പോകുക നിര്‍ണ്ണായകമാണ്. തര്‍ക്കങ്ങളില്ലാതെ മേയറെ നിശ്ചയിക്കുമെന്ന് സിപിഎം വ്യക്തമാക്കുന്നു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബന്ധുകൂടിയായ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് പാലമെന്ററി സെക്രട്ടറി ശ്രീകുമാറിനാണ് സാധ്യത കൂടുതല്‍. വഞ്ചിയൂര്‍ ബാബു, പുഷ്പലത എന്നിവരുടെ പേരുകളും സജീവമാണ്. കുന്നുകഴി കൗണ്‍സിലര്‍ ഐ പി ബിനുവിന് വേണ്ടി ഒരു വിഭാഗം രംഗത്തുണ്ട്. ഇതല്ലാതെ മറ്റൊരു പേരും ഉയര്‍ന്ന വന്നേക്കാം.