പശ്ചിമേഷ്യന്‍ സംഘര്‍ഷം; കരിപ്പൂരില്‍ ഇന്ന് 40 സര്‍വീസുകള്‍ റദ്ദാക്കി

Update: 2026-03-04 07:22 GMT

കരിപ്പൂര്‍: മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷത്തില്‍ താറുമാറായി വ്യോമഗതാഗതം. കരിപ്പൂരില്‍ ഇന്ന് 40 സര്‍വീസുകള്‍ റദ്ദാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തേണ്ട 19 വിമാനങ്ങള്‍ റദ്ദാക്കി. ഇന്ത്യയില്‍ നിന്നും ഗള്‍ഫിലേക്ക് ഇന്ന് 58 പ്രത്യേക വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.

സംഘര്‍ഷത്തിന്റെ അഞ്ചാം ദിനവും വ്യോമഗതാഗത മേഖലയില്‍ ആശങ്ക തുടരുകയാണ്. പ്രതിസന്ധി നേരിടാന്‍ യുഎഇയിലെ ഫുജൈറയില്‍ നിന്ന് കൊച്ചിയിലേക്ക് ഉള്‍പ്പെടെ, എട്ട് പ്രത്യേക വിമാനങ്ങള്‍ സ്‌പൈസ് ജെറ്റ് പ്രഖ്യാപിച്ചു .

ഇന്ന് രാത്രി 8:50നാണ് കൊച്ചിയിലേക്കുള്ള വിമാനം. ഇന്ത്യയില്‍ നിന്നും ഗള്‍ഫിലേക്ക് 58 വിമാന സര്‍വീസുകള്‍ ഉണ്ടാകും . നിയന്ത്രിത വ്യോമാതിര്‍ത്തി ഒഴിവാക്കിയാണ് സര്‍വീസുകള്‍ നടത്തുന്നത് . അതിനിടെ യുഎഇയിലെ ഫുജൈറയില്‍ കുടുങ്ങിയ യാത്രക്കാര്‍ നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തി. അക്ബര്‍ ട്രാവല്‍സ് ഒരുക്കിയ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാണ് 186 യാത്രക്കാര്‍ എത്തിയത്. യുഎഇയിലുള്ളവരെല്ലാം സുരക്ഷിതരാണെന്നും ആശങ്കവേണ്ടെന്നും യാത്രക്കാര്‍ പറഞ്ഞു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് നെടുമ്പാശ്ശേരിയില്‍ നിന്ന് ഇന്ന് 8 വിമാനങ്ങള്‍ സര്‍വീസ് നടത്തി. തിരിച്ച് ആറു വിമാനങ്ങളാണ് നെടുമ്പാശ്ശേരിയിലേക്ക് എത്തിയത്. കൂടുതല്‍ വിമാനങ്ങളും മസ്‌കറ്റില്‍ നിന്നാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തേണ്ട 19 വിമാനങ്ങള്‍ റദ്ദാക്കി. കരിപൂരില്‍ ഇന്ന് 40 സര്‍വീസുകള്‍ റദ്ദാക്കി . കരിപൂരില്‍ നിന്നുള്ള 20 സര്‍വീസുകളും കരിപ്പൂരിലേക്കുള്ള 20 സര്‍വീസുകളുമാണ് റദ്ദാക്കിയത്. അതേസമയം റിയാദ്, മസ്‌ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും അവിടേക്ക് തിരിച്ചുമുള്ള സര്‍വീസുകള്‍ നടന്നു മസ്‌ക്കറ്റില്‍ നിന്നുള്ള സലാം എയര്‍, റിയാദില്‍ നിന്നുള്ള ഫ്‌ളൈനാസ് എന്നിവയാണ് സര്‍വീസ് നടത്തിയത്.