വയനാട് തുരങ്കപാത; തട്ടിപ്പും തിരഞ്ഞെടുപ്പ് ഗിമ്മിക്കും: പ്രകൃതി സംരക്ഷണ സമിതി
തുരങ്കത്തിന് ചിലവാക്കുന്ന പതിനായിരം കോടിയുടെ നാലിലൊന്ന് ചിലവഴിച്ച് വയനാട്ടിലേക്കുള്ള അഞ്ച് ചുരം റോഡുകൾ ബലപ്പെടുത്തുകയും ആധുനികവൽക്കരിക്കുകയും ചെയ്യാവുന്നതാണ്.
കല്‍പറ്റ: മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത വയനാട്ടിലേക്കുള്ള ചുരം ബദൽ പാതയായ ആനക്കാംപൊയിൽ - കള്ളാടി തുരങ്കം തട്ടിപ്പും വഞ്ചനയും തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ഗിമ്മിക്കും മാത്രമാണെന്ന് വയനാഠ് പ്രകൃതി സംരക്ഷണ സമിതി. അനേക ലക്ഷം ക്യുബിക് മീറ്റർ കരിങ്കല്ല് തരപ്പെടുത്താനുള്ള ഗൂഢാലോചനയും ഇതിൻ്റെ പിറകിലുണ്ടെന്ന് സമിതി വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു.
തുരങ്കത്തിൻ്റെ പ്രൊജക്ട് ലോഞ്ചിംഗ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പരിസ്ഥിതി പ്രവർത്തകർക്കെതിരെ വികസന വിരോധികൾ എന്നാക്ഷേപിച്ചത് വസ്തുതാ വിരുദ്ധവും മുൻകൂർ ജാമ്യമെടുക്കലുമാണ്. പരിസ്ഥിതി പ്രവർത്തകർ ആരും തുരങ്കത്തിനെതിരെ രംഗത്തിറങ്ങിയിട്ടില്ല.എന്നാൽ മതിയായ സാധ്യതാപഠനം, വയബിൾ ആണെങ്കിൽ പരിസ്ഥിതി ആഘാത പഠനം, സാമൂഹ്യാഘാതപഠനം എന്നവ നടക്കേണ്ടതുണ്ട്.ഇതു വരെ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതിക്കായി അപേക്ഷിച്ചിട്ടു പോലുമില്ല. എന്തിനധികം, വിശദമായ പ്രൊജക്ട് റിപോർട്ടോ സാങ്കേതിക പoനം പോലുമോ ഉണ്ടായിട്ടില്ല. ഇത്തരമൊരു പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് തന്നെ വിചിത്രമാണ്.
കഴിഞ്ഞ നാൽപ്പതു വർഷമായി പറഞ്ഞു കേട്ടിരുന്നതും 1992 ൽ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ ഉദ്ഘാടനം ചെയ്തതുമായ പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് , കർണാട മുഖ്യമന്ത്രിയായിരുന്ന വീരപ്പമൌലിയും കെ.കരുണാകരനും സംയുക്തമായി തറക്കല്ലിട്ട കബനിക്കു കറുകെയുള്ള ബൈരൻകുപ്പ പാലം , മെഡിക്കൽ കോളേജ് , ശ്രീചിത്ര , നിലമ്പൂർ - നഞ്ചൻകോട് , തലശ്ശേരി-മൈസൂർ റെയിൽ ലൈനുകൾ എന്നിവയുടെ ഗണത്തിൽ ആനക്കാംപൊയിലിൽ തുടങ്ങി ആനക്കാംപൊയിലിൽ അവസാനിക്കുന്ന തുരങ്കമായിരിക്കും ഇതെന്ന് തീർച്ചയാണ്.ഇതിന്ന് പരിസ്ഥിതി പ്രവർത്തകർക്കു മേൽ കുതിര കയറാതിരുന്നാൽ മതി.
തുരങ്ക പദ്ധതി മൂന്നു വർഷം കൊണ്ട് പൂർത്തിയാകുമെന്ന അവകാശവും ശുദ്ധ അസംബന്ധമാണ്.2002 ൽ അടൽ ബിഹാരി ബാജ്പെയ് തറക്കല്ലിട്ട ഒൻപതു കിലോമീറ്റർ ദൈർഖ്യമുള്ള അടൽ തുരങ്കം മിലിറ്ററി റോഡ് ഓർഗനൈസേഷൻ പൂർത്തിയാക്കിയത് കഴിഞ്ഞ ആഴ്ചയാണ്. തൊള്ളായിരം മീറ്റർ മാത്രമുള്ള കുതിരാൻ തുരങ്കം പണി തുടങ്ങിയിട്ട് ആറര കൊല്ലം കഴിഞ്ഞെങ്കിലും ഇതു വരെ പണി തീർന്നിട്ടില്ല. ആനക്കാംപൊയിലിൽ നിന്നും തുടങ്ങുന്ന തുരങ്കം കള്ളാടിയിൽ എവിടെയാണ് അവസാനിക്കുകയെന്ന് ഇനിയും വ്യക്തമല്ല.എത്രയാണിതിൻ്റെ മൊത്തം അടങ്കലെന്നും ആർക്കുമറിയില്ല.
ആയിരത്തി അറുനൂറ് കിലോമീറ്റർ ദൈർഗ്യമുള്ള പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും സങ്കീർണ്ണവും അതീവ ലോലവുമായ പരിസ്ഥിതി സംതുലനം നിലനിൽക്കുന്ന ചേമ്പ്രാ മല -വെള്ളരിമല ക്യാമൽ ഹംബ് കോംപ്ലക്സിൻ്റെ ഭാഗവും ചാലിയാറിൻ്റെ പ്രഭവകേന്ദ്രവുമായ മലനിരകളുടെ അടിയിലൂടെയാണ് തുരങ്കം കടന്നു പോവുക. ഈ പ്രദേശം സസ്സ്യ-ജൈവവൈവിധ്യത്തിൽ അദ്വിതീയമാണ്. ഈ മലനിരയുടെ കിഴക്കൻ ചരിവിലാണ് മുണ്ടക്കൈ ഉരുൾപൊട്ടലും കഴിഞ്ഞ വർഷമുണ്ടായ പൂത്തുമല ഉരുൾപൊട്ടലും ഈ വർഷം നടന്ന വൻ മലയിടിച്ചിലും സംഭവിച്ചത്.പടിഞ്ഞാറൻ ചരിവിൽ കവളപ്പാറയും പാതാറും മറ്റു നിരവധി മലയിടിച്ചിലുമുണ്ടായി. വയനാട്ടിൽ പെയ്യുന്ന ശരാശരി മഴയുടെ അഞ്ചിരട്ടി അതിതീവ്ര മഴ പെയ്യുന്ന ഈ പ്രദേശം നിരന്തരം മലയിടിച്ചിലുണ്ടാകുന്ന പ്രദേശം കൂടിയാണ്. 150 ദശലക്ഷം കൊല്ലം പഴക്കമുള്ള പാറകളുടെ ഫൊർമേഷനുള്ളതും പ്രതിദിനം 1000 മില്ലിമീറ്റർ വരെ മഴ പെയ്യുന്നതുമായ ഈ മലനിരകളിൽ തുരങ്കമുണ്ടാക്കുന്നത് മലനിരകളുടെ ഘടനയെ അസ്ഥിരപ്പെടുത്തുമോ തുടങ്ങിയ കാര്യങ്ങളിൽ ഭൌമ ശാസ്ത്രവിദഗ്ദരുടെ പഠനം നടക്കേണ്ടതുണ്ട്.
ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ സർക്കാറിന്ന് കഴിഞ്ഞ പ്രളയാനന്തരം സമർപ്പിച്ച റിപ്പോർട്ടിൽ ഇവിടെ മനുഷ്യരുടെ ഇടപെടൽ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ സോൺ 1 ലും കസ്തൂരി രംഗൻ റിപ്പോർട്ടിൽ നാച്ചുറൽ ലാൻ്റ് സ്കേപ്പിലും പെടുത്തിയ പരിസ്ഥിതി ലോല പ്രദേശത്തുണ്ടാക്കുന്ന തുരങ്കത്തിന്ന് കേന്ദ്രാനുമതി ലഭിക്കുമോ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ദൂരം ഏഴു കിലോമീറ്റർ കുറവു വരുമെന്നതും വയനാടിൻ്റെ വികസനവുമാണ് തുരങ്കത്തിൻ്റെ പ്രധാന നേട്ടമെന്ന് മുഖ്യമന്ത്രി പറയുന്നു. തുരങ്കത്തിന് ചിലവാക്കുന്ന പതിനായിരം കോടിയുടെ നാലിലൊന്ന് ചിലവഴിച്ച് വയനാട്ടിലേക്കുള്ള അഞ്ച് ചുരം റോഡുകൾ ബലപ്പെടുത്തുകയും ആധുനികവൽക്കരിക്കുകയും ചെയ്യാവുന്നതാണ്.

