വയനാട് ദുരന്തം; സര്‍വ്വ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുള്ള രക്ഷാ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വൈകരുത്: മൂവാറ്റുപുഴ അഷ്റഫ് മൗലവി

Update: 2024-07-30 04:40 GMT

വയനാട് ജില്ലയിലെ മുണ്ടക്കൈയില്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് താങ്ങാനാകാത്ത വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഒരു പിഞ്ച് കുഞ്ഞ് ഉള്‍പ്പെടെ 21 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നിരവധിപേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അങ്ങോട്ടുള്ള ഏക ഗതാഗത മാര്‍ഗമായ റോഡും പാലവും തകര്‍ന്നതും വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്നതും രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നുണ്ട്.

സര്‍വ്വ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയുള്ള രക്ഷാ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വൈകരുത്.പല പ്രദേശങ്ങളും ഒറ്റപ്പെട്ടതിനാല്‍ ദേശീയ ദുരന്ത നിവാരണ സേനയേയും, പോലീസ്-അഗ്‌നിരക്ഷാസേന,ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള വ്യോമ ഗതാഗത രക്ഷാ പ്രവര്‍ത്തന സാധ്യതകളെയും അടിയന്തരമായി ഉപയോഗപ്പെടുത്തി മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപെടുത്താന്‍ മുന്നിട്ടിറങ്ങേണ്ടതുണ്ട്.

ദുരന്തമുണ്ടായ വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ അപകടസാധ്യത പോലും വകവെക്കാതെ ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനത്തിനു വേണ്ടി ഇറങ്ങി തിരിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ അഭിനന്ദിക്കുന്നു.സര്‍ക്കാര്‍ സംവിധാനങ്ങളോട് ഒപ്പം നിന്ന് കൊണ്ടും നിര്‍ദേശങ്ങള്‍ അനുസരിച്ചു കൊണ്ടുമാകണം രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടത്.