രാഹുലിനായി പിന്‍മാറുന്നു; ഏത് കോണ്‍ഗ്രസുകാരനും ആഗ്രഹിക്കുന്ന അംഗീകാരമെന്ന് ടി സിദ്ദീഖ്

രാഹുല്‍ ഗാന്ധിക്കായി വയനാട്ടില്‍നിന്നു പിന്‍മാറിയെന്നും ഏതൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ആഗ്രഹിക്കുന്ന അംഗീകാരമാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തനിക്ക് അഭിമാനമാണ്. ഇതിലും വലിയ അംഗീകാരം കിട്ടാനില്ല.

Update: 2019-03-23 08:48 GMT

വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം രാജ്യത്തിന് പ്രധാനമന്ത്രിയെ കൊടുക്കാന്‍ കേരളത്തിനു ലഭിച്ച സുവര്‍ണാവസരമാണെന്ന് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സര രംഗത്തുണ്ടായിരുന്ന ടി സിദ്ദീഖ്. രാഹുല്‍ ഗാന്ധിക്കായി വയനാട്ടില്‍നിന്നു പിന്‍മാറിയെന്നും ഏതൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ആഗ്രഹിക്കുന്ന അംഗീകാരമാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തനിക്ക് അഭിമാനമാണ്. ഇതിലും വലിയ അംഗീകാരം കിട്ടാനില്ല. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം വയനാട്ടിലെ ജനങ്ങള്‍ക്ക് അനന്ത വികസനസാധ്യതകള്‍ തുറക്കാനുള്ള അവസരമാണ് നല്‍കുന്നത്. ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുഴുവന്‍ അലയൊലികളുണ്ടാവും.

രാഹുലിനായി ഏതറ്റംവരെ പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. ഇതിനായി പാര്‍ട്ടി സജ്ജമാണ്. തങ്ങള്‍ വിശ്വസ്തപ്രചാരകരായി മുന്നോട്ടുപോവും. മോദി ഭരണകൂടത്തെ താഴെയിറക്കാനുള്ള പോരാട്ടത്തില്‍ രാഹുല്‍ഗാന്ധിക്ക് പിന്തുണകൊടുക്കുമെന്ന് പറയുന്ന ഇടതുപക്ഷം അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം വയനാട്ടില്‍ തീരുമാനിച്ചാല്‍ എതിര്‍സ്ഥാനാര്‍ഥിയെ പിന്‍വലിക്കുമോ എന്നും അറിയാന്‍ താല്‍പര്യമുണ്ട്. പാര്‍ലമെന്റ് കണ്‍വന്‍ഷന്‍ അതേപടി തുടരും. മുക്കത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷന്‍ തീരുമാനിച്ചിരിക്കുന്നത്.

അദ്ദേഹം വയനാട്ടില്‍ മല്‍സരിക്കണെമന്ന വയനാട്ടുകാരുടെയും യുഡിഎഫ് പ്രവര്‍ത്തകരുടെയും ആഗ്രഹം ഒരുമിച്ചുള്ള ആവശ്യം അവിടെ വച്ച് ഉന്നയിക്കും. പല സംസ്ഥാനങ്ങളും രാഹുല്‍ഗാന്ധി മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഈ ആവശ്യവുമായി രംഗത്തെത്തി. എന്നാല്‍, ഭാഗ്യം കിട്ടിയത് കേരളത്തിലെ വയനാട് പാര്‍ലമെന്റിനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: