ആരാധനാലയങ്ങള്‍ തുറക്കാന്‍ വഴിയൊരുക്കണം: കേരള സുന്നി ജമാഅത്ത്

പ്രതിസന്ധി വേളകളില്‍ വിശ്വാസികള്‍ക്ക് ആശ്വാസവും മന:സമാധാനവും ലഭിക്കുന്ന കേന്ദ്രങ്ങളാണ് ആരാധനാലയങ്ങള്‍.

Update: 2020-05-21 10:41 GMT

മലപ്പുറം: ലോക്ക് ഡൗണ്‍ തീരുന്നതിനൊപ്പം ആരാധനാലയങ്ങളും സ്‌കൂളുകള്‍, മദ്‌റസകള്‍ അടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ വഴിയൊരുക്കണമെന്ന് കേരള സുന്നി ജമാഅത്ത് സംസ്ഥാന കൗണ്‍സില്‍ യോഗം അഭ്യര്‍ഥിച്ചു. പ്രതിസന്ധി വേളകളില്‍ വിശ്വാസികള്‍ക്ക് ആശ്വാസവും മന:സമാധാനവും ലഭിക്കുന്ന കേന്ദ്രങ്ങളാണ് ആരാധനാലയങ്ങള്‍. പൊതുജീവിതം സാധാരണനില പ്രാപിക്കുമ്പോളും അവ അടഞ്ഞുകിടന്നാല്‍ വിശ്വാസികള്‍ ക്ഷമകെട്ടുരംഗത്തിറങ്ങാന്‍ സാധ്യതയുണ്ട്. മാത്രമല്ല, ആരാധനാലയങ്ങളിലും മദ്‌റസകളിലും പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനു ജീവനക്കാരുടെ ജീവിതവും വഴിമുട്ടിയിരിക്കയാണ്.

അവരുടെ തൊഴില്‍ പ്രശ്‌നവും പരിഹരിക്കേണ്ടതുണ്ട്. പിഞ്ചുകുട്ടികള്‍ പറന്നുകളിക്കാതെ നിയന്ത്രണങ്ങള്‍ പാലിച്ചു പാഠശാലകളില്‍ ഒതുങ്ങുന്നതാണ് ഈ സാഹചര്യത്തില്‍ നല്ലത്. കേന്ദ്ര- കേരള സര്‍ക്കാരുകള്‍ ഇക്കാര്യം പരിഗണിക്കേണ്ടതാണെന്ന് കൗണ്‍സില്‍ ഉണര്‍ത്തി. പ്രസിഡന്റ് സയ്യിദ് അശ്‌റഫ് ബാഹസന്‍ തങ്ങള്‍ ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി എ നജീബ് മൗലവി ഉദ്ഘാടനം ചെയ്തു.

അബ്ദുല്ലാഹിസ്സഅദി, ബശീര്‍ സഅദി (കാസര്‍ഗോഡ്), ബശീര്‍ ഫൈസി ചെറുകുന്ന് (കണ്ണൂര്‍), നാദാപുരം ഖാസി മേനക്കോത്ത് അഹ്മദ് മുസ്‌ല്യാര്‍, സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ (കോഴിക്കോട്), സമദ് മൗലവി മണ്ണാര്‍മല, പരപ്പനങ്ങാടി ഖാസി സെയ്തുമുഹമ്മദ് തങ്ങള്‍, അലി അക്ബര്‍ മൗലവി, ഡോ.കെ കെ സുലൈമാന്‍, അശ്‌റഫ് ബാഖവി (മലപ്പുറം), ടി എം അലി മുസ്‌ല്യാര്‍, എ എന്‍ സിറാജുദ്ദീന്‍ മൗലവി (പാലക്കാട്) പി എസ് അബ്ബാസ് (തൃശൂര്‍), ഹസന്‍ അശ്‌റഫി മൂവാറ്റുപുഴ, സിദ്ദീഖ് ബാഖവി മണിക്കിണര്‍ (എറണാകുളം), ഒടിയപാറ അശ്‌റഫ് ബാഖവി, ബശീര്‍ വഹബി അടിമാലി (ഇടുക്കി), ഈരാറ്റുപേട്ട ബശീര്‍ വഹബി (കോട്ടയം), സുനീര്‍ഖാന്‍ (കൊല്ലം), കടുവായില്‍ ഇമാം അബൂ റബീഅ ബാഖവി, ആറ്റിങ്ങല്‍ സമദ് മൗലവി (തിരുവനന്തപുരം) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

Tags:    

Similar News