ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്ട്
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിങ്ങനെ എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടായിരുന്നു.
തൊടുപുഴ: ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്നത് നിമിത്തമാണ് നടപടിയെന്ന് ജില്ല ഭരണകൂടം അറിയിച്ചു. റൂൾ കർവ് അനുസരിച്ചാണ് അലർട്ടിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഡാമിൽ നിലവിൽ ജലനിരപ്പ് 2398.30 അടി ആണ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിങ്ങനെ എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടായിരുന്നു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത് .രാത്രിയിലും മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത വേണം ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം.
തിങ്കളാഴ്ച വരെ മഴ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. അതേസമയം ഒക്ടോബർ 1 മുതൽ ഡിസംബർ 31വരെയുള്ള തുലാവർഷ സീസണിൽ കിട്ടേണ്ട 98.5% മഴയും ഇതിനകം തന്നെ സംസ്ഥാനത്തിന് കിട്ടിയിട്ടുണ്ട്. ഇന്നലെ രാത്രി പലയിടത്തും കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായെങ്കിലും പുലർച്ചയോടെ മഴ ശമിച്ചിരുന്നു. മുൻകരുതലിന്റെ ഭാഗമായി നാലായിരത്തോളം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുകയാണ്.