വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: എട്ട് പ്രതികള്‍ക്ക് ജാമ്യം, അന്വേഷണം ദുര്‍ബലമെന്ന് എസ്ഡിപിഐ

Update: 2026-02-02 06:42 GMT

പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയായ രാംനാരായണ്‍ (ഛത്തീസ്ഗഢ് സ്വദേശി) മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ എട്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് നീതി പ്രക്രിയയെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം ഇല്യാസ് പാലക്കാട് ആരോപിച്ചു.

മണ്ണാര്‍ക്കാട് എസ്‌സിഎസ്ടി പ്രത്യേക കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കെയാണ്, കേസുമായി ബന്ധപ്പെട്ട് ഇനിയും 11 പ്രതികളെ പിടികൂടാനുണ്ടെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണത്തില്‍ തന്നെ കേസില്‍ ആകെ 20 പ്രതികളുണ്ടെന്ന് വ്യക്തമായിരിക്കെ ജാമ്യം അനുവദിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 18-നാണ് സംഭവം. ഒരു കടയുടെ പരിസരത്ത് ഇരുന്നിരുന്ന രാംനാരായണിനെ സംശയത്തിന്റെ പേരില്‍ തൊഴിലുറപ്പ് തൊഴിലാളികളും ചില യുവാക്കളും ചേര്‍ന്ന് 'നീ ബംഗ്ലാദേശിയാണോ?' എന്ന് ചോദിച്ച് ക്രൂരമായി മര്‍ദിച്ചു. ആക്രമണ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുണ്ട്. മണിക്കൂറുകളോളം നിലത്ത് കിടന്ന ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം, ശരീരമാകെ ശക്തമായ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. തലയില്‍ ആഴത്തിലുള്ള പരുക്കും തലച്ചോറിലെ രക്തസ്രാവവുമാണ് മരണകാരണമെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു.വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വ്യക്തമായ തെളിവുകള്‍ നിലനില്‍ക്കുമ്പോഴും അന്വേഷണം ദുര്‍ബലമായി മുന്നോട്ട് പോയതിന്റെ ഫലമായാണ് പ്രതികള്‍ക്ക് വേഗത്തില്‍ ജാമ്യം ലഭിച്ചതെന്ന് ഇല്യാസ് പാലക്കാട് കുറ്റപ്പെടുത്തി.

കേസ് പുനഃപരിശോധിച്ച് കടുത്ത നിയമവകുപ്പുകള്‍ ചുമത്തുകയും, ശേഷിക്കുന്ന എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്ത് ബാധിത കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.