പറഞ്ഞത് പലതും രേഖപ്പെടുത്തിയില്ല, ചിലത് തിരുത്തി; തന്റെ മൊഴി അട്ടിമറിച്ചതായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

കേസിൽ തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് രണ്ട് പോലിസുകാരെത്തി വീണ്ടും പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്.

Update: 2020-10-23 05:30 GMT

തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ പോലിസിനെതിരേ ഗുരുതര ആരോപണവുമായി കുടുംബം. തന്റെ മൊഴി അട്ടിമറിച്ചതായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ വന്ന പോലിസ് താൻ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചു. പറഞ്ഞത് പലതും രേഖപ്പെടുത്തിയില്ല. ചിലത് തിരുത്തി. കേരള പോലിസ് കേസന്വേഷിച്ചാൽ വീണ്ടും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും അവർ പ്രതികരിച്ചു.

ഒക്ടോബർ 25, ഒക്ടോബർ 31 ദിവസങ്ങൾ താൻ ചതിക്കപ്പെട്ട ദിവസങ്ങളാണ്. ഒക്ടോബർ 25ന് പോക്സോ കോടതി പ്രതികളെ വെറുതേ വിട്ടിട്ട് ഒരുവർഷം തികയും. ഒക്ടോബർ 31 മുഖ്യമന്ത്രിയെ കാണാൻ പോയി അദ്ദേഹം നടപടി ഉറപ്പുതന്ന ദിവസവും. ഈ രണ്ട് ദിവസവും വീടിന് മുന്നിൽ സമരം ഇരിക്കുമെന്നും കുട്ടികളുടെ അമ്മ പറഞ്ഞു.

'മക്കൾ ജീവിച്ചിരുന്ന സമയത്തുണ്ടായിരുന്ന ഷെഡ് പൊളിച്ചോയെന്ന് ഫോണിലൂടെ ചോദിച്ച പോലിസുകാർ അതൊന്ന് കാണാന്നെന്ന് പറഞ്ഞാണ് തിങ്കളാഴ്ച വീട്ടിലെത്തിയത്. തുടർന്ന് മൊഴിയെടുക്കണമെന്നും സംശയമുള്ളവരുടെ പേരുകൾ പറയാനും ആവശ്യപ്പെട്ടു. അഞ്ച് പ്രതികൾക്ക് പുറമേ ആറാമത്തെ ഒരാളെകൂടി സംശയമുണ്ടെന്നും ആയാളെ രക്ഷിക്കാനായാണ് പിടിയിലായ അഞ്ച് പേരെ വെറുതെവിട്ടതെന്നും പോലിസിനോട് പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളും പോലീസ് രേഖപ്പെടുത്തിയില്ലെന്നും അമ്മ പറഞ്ഞു.

കേസിൽ തുടരന്വേഷണ സാധ്യത ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് രണ്ട് പോലിസുകാരെത്തി വീണ്ടും പെൺകുട്ടികളുടെ അമ്മയുടെ മൊഴിയെടുത്തത്.

Tags:    

Similar News