വാളയാര്‍ കേസിന്റെ പുനരന്വേഷണ ഹരജി ഇന്ന് ഹൈക്കോടതിയില്‍

വാളയാറില്‍ രണ്ടു കുരുന്നുകളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഉടന്‍ നീതി ഉറപ്പാക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ വാക്ക് നല്‍കിയിട്ട് ഒരു വര്‍ഷം പിന്നിട്ടു.

Update: 2020-11-09 05:33 GMT

കൊച്ചി: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. കേസില്‍ തുടരന്വേഷണവും പുനര്‍ വിചാരണയുമാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും, പ്രതികളെ വെറുതെ വിട്ടതിനെതിരേ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹരജികളുമാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലുള്ളത്. കേസന്വേഷണത്തില്‍ വീഴ്ച്ച സംഭവിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതി മുന്‍പാകെ നേരത്തെ വ്യക്തമാക്കിയിരുന്നു.

തുടരന്വേഷണത്തിന് തയ്യാറാണെന്നും, പുനര്‍ വിചാരണയ്ക്ക് ഉത്തരവിടണമെന്നുമാണ് ആവശ്യം. 2019 ഒക്ടോബറിലാണ് വാളയാറിലെ ദലിത് സഹോദരിമാരെ പീഡിപ്പിച്ചു കൊന്ന കേസിലെ നാലു പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടത്. കേസന്വേഷണത്തിലെ വീഴ്ചയും, തെളിവുകള്‍ നിരത്തുന്നതിലെ പ്രോസിക്യൂഷന്റെ പരാജയവുമായിരുന്നു പ്രതികള്‍ രക്ഷപ്പെടാനുള്ള കാരണം.

വാളയാറില്‍ രണ്ടു കുരുന്നുകളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഉടന്‍ നീതി ഉറപ്പാക്കും എന്ന് സംസ്ഥാന സര്‍ക്കാര്‍ വാക്ക് നല്‍കിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഒരു വര്‍ഷത്തിന് ഇപ്പുറവും നീതി നിഷേധിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് വിധി ദിനം മുതല്‍ ചതി ദിനം വരെ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒക്ടോബര്‍ 25 ന് കുട്ടികളുടെ കുടുംബം സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തിയിരുന്നു. ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും ഏഴു ദിവസം ആണ് സത്യാഗ്രഹം ഇരുന്നത്.