മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി ടി ബല്‍റാം എംഎല്‍എ
ഇപ്പോഴെങ്കിലും സ്വന്തം കൂട്ടത്തിലെ ഈ ഫാഷിസ്റ്റുകളെ തിരുത്താന്‍ നിങ്ങള്‍ തയ്യാറാകണം, ഒരു വാക്കു കൊണ്ടെങ്കിലും ഇതിനെ തള്ളിപ്പറയാന്‍ തയ്യാറാകണം
തിരുവനന്തപുരം: കൊണ്ടോട്ടിയില്‍ സിപിഎം പ്രവര്‍ത്തകര്‍ അയിഷ റെന്നയ്ക്കെതിരെ തിരിഞ്ഞ സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി ടി ബല്‍റാം എംഎല്‍എ. അഭിപ്രായം വീട്ടില്‍ പോയി പറഞ്ഞാൽ മതിയെന്ന സിപിഎം പ്രവര്‍ത്തകരുടെ ആക്രോശത്തെ മുഖ്യമന്ത്രി തള്ളാത്തതിനെ വിമര്‍ശിച്ചാണ് ബല്‍റാമിന്റെ കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍
ശ്രീ പിണറായി വിജയന്‍,
നിങ്ങളിത് കാണുന്നില്ലേ?ഇതുവരെ കണ്ടില്ലെങ്കില്‍ ഇപ്പോഴെങ്കിലും കണ്ണു തുറന്ന് കാണണം.
കാരണം, നിങ്ങളുടെ പേരിലാണ് ഈ അസഹിഷ്ണുത മുഴുവന്‍ അരങ്ങേറുന്നത്.
'അന്റെ അയ്പ്രായം യ്യ് അന്റെ പൊരേല്‍ പോയി പറഞ്ഞാ മതി' എന്ന് സംഘ് പരിവാര്‍ ഫാഷിസത്തിനെതിരെ തെരുവില്‍ പോരാടുന്ന ഒരു പെണ്‍കുട്ടിയോട് ഇവിടെ ആക്രോശിച്ചത് കൊണ്ടോട്ടിയിലെ ഏതോ വിവരമില്ലാത്ത അന്തം കമ്മിയാണെന്ന് നിസ്സാരവല്‍ക്കരിക്കാന്‍ വരട്ടെ, സമീപകാലത്ത് നിങ്ങളുടെ സര്‍ക്കാരിനെതിരെയും പ്രത്യേകിച്ച് നിങ്ങളുടെ പോലീസിനെതിരെയും വിമര്‍ശനമുന്നയിക്കുന്ന ഏതൊരു സാധാരണക്കാരേയും നിങ്ങളുടെ അണികളെന്ന് അവകാശപ്പെടുന്ന ആള്‍ക്കൂട്ടം ഇങ്ങനെ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാന്‍ നോക്കുന്ന പ്രവണത ശക്തിപ്പെടുന്നതായാണ് കാണാന്‍ കഴിയുന്നത്.
ഇതിനെതിരെ നാളിതുവരെ നിങ്ങള്‍ ഒരക്ഷരം ഉരിയാടിയിട്ടില്ലെന്ന് മാത്രമല്ല, സോഷ്യല്‍ മീഡിയയിലെ നിസ്സാര വിമര്‍ശനങ്ങളുടെ പേരില്‍ നിങ്ങളും നിങ്ങളുടെ ഓഫീസും സമ്മര്‍ദ്ദം ചെലുത്തി നിരവധി പേര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ എടുത്തിട്ടുമുണ്ട്. വിമര്‍ശനങ്ങളോട് ഒട്ടും സഹിഷ്ണുത കാണിക്കില്ല എന്ന നിങ്ങളുടെ ആ സന്ദേശമാണ് നിങ്ങളുടെ അണികളായ ആള്‍ക്കൂട്ടം ആര്‍ത്തട്ടഹസിച്ച് നടപ്പാക്കുന്നത്.
അതിനാല്‍ നേരിട്ടല്ലെങ്കിലും നിങ്ങള്‍ക്കും ഇതില്‍ പങ്കുണ്ട് ശ്രീ പിണറായി വിജയന്‍. ഇപ്പോഴെങ്കിലും സ്വന്തം കൂട്ടത്തിലെ ഈ ഫാഷിസ്റ്റുകളെ തിരുത്താന്‍ നിങ്ങള്‍ തയ്യാറാകണം, ഒരു വാക്കു കൊണ്ടെങ്കിലും ഇതിനെ തള്ളിപ്പറയാന്‍ തയ്യാറാകണം.
