വികെ ശ്രീകണ്ഠൻ ഡിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു
നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കെപിസിസിയിലും ഡിസിസിയിലും അഴിച്ചുപണിക്ക് കോൺഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
പാലക്കാട്: വികെ. ശ്രീകണ്ഠൻ എംപി പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനമൊഴിഞ്ഞു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്ക് കൈമാറി.
രാജി സാങ്കേതികത്വം മാത്രമാണെന്നും നേതൃനിരയിൽ തുടരുമെന്നും വികെ ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞു. എംപി എന്ന നിലയിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കൂടുതൽ സമയം വേണം. അതിനാലാണ് ഡിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നതെന്നും വികെ ശ്രീകണ്ഠൻ വ്യക്തമാക്കി.
നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കെപിസിസിയിലും ഡിസിസിയിലും അഴിച്ചുപണിക്ക് കോൺഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായി പുതിയ ഡി.സി.സി അധ്യക്ഷന്മാരെ നിയോഗിക്കാൻ സാധ്യതയുണ്ട്. ഈ സാഹചരത്തിലാണ് വികെ ശ്രീകണ്ഠൻ പദവിയൊഴിഞ്ഞത്.
കൂടാതെ, തിരഞ്ഞെടുപ്പ് സമയത്ത് വിമത ശബ്ദം ഉയർത്തിയ പാലക്കാട്ടെ കോൺഗ്രസ് നേതാവ് എവി ഗോപിനാഥ് ഡിസിസി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഉമ്മൻചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കളുമായി അന്ന് നടത്തിയ കൂടിക്കാഴ്ചയിൽ ഗോപിനാഥ് ഇക്കാര്യം ഉന്നയിച്ചിരുന്നു.