യുഎഇ കോൺസുലേറ്റിൽ പോയത് മന്ത്രി എന്ന നിലയില്‍: കടകംപള്ളി സുരേന്ദ്രന്‍

കോൺസുലേറ്റിൽ 2 തവണ പോയി എന്നത് ശരിയാണ് അത് മന്ത്രി എന്ന നിലയിലാണ്

Update: 2020-10-20 10:22 GMT

തിരുവനന്തപുരം: മന്ത്രിയെന്ന നിലയില്‍ രണ്ടുതവണ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ പോയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസ് പ്രതിയും യുഎഇ കോൺസുലേറ്റിലെ മുന്‍ പിആര്‍ഒയുമായ സരിത്തിന്‍റെ ഇന്ന് പുറത്തുവന്ന മൊഴിക്ക് മറുപടി പറയുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍.

മൊഴിയിലെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം വിശദമായ മറുപടി നല്‍കാം. കോൺസുലേറ്റിൽ 2 തവണ പോയി എന്നത് ശരിയാണ് അത് മന്ത്രി എന്ന നിലയിലാണ്. നേരത്തെ മന്ത്രിമാരായ കെടി ജലീലും കടകംപള്ളി സുരേന്ദ്രനും പലതവണ യുഎഇ കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്നാണ് ഇഡിക്ക് സരിത്ത് മൊഴി നൽകിയിട്ടുള്ളത്.

മകന്‍റെ യുഎഇയിലെ ജോലിക്കാര്യത്തിനായാണ് മന്ത്രി കടകംപള്ളി യുഎഇ കോൺസുലേറ്റ് ജനറലിനെ കണ്ടതെന്നും സരിത്തിന്‍റെ മൊഴിയിൽ പറയുന്നു. എന്നാല്‍ ഇത് നിഷേധിച്ച കടകംപള്ളി സുരേന്ദ്രന്‍ തന്‍റെ മകന്‍ ജോലി ചെയ്തത് ഖത്തറിലാണ് എന്ന് വിശദീകരിച്ചു. കോൺസുലേറ്റിന് സമീപത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് കോൺസുൽ ആവശ്യപ്പെട്ടിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.